ടെക്സസ്: 13കാരന്‍ ഓടിച്ച് ട്രക്കും ഗോള്‍ഫ് താരങ്ങളായ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച വാനും കൂട്ടിയിടിച്ച് ഒമ്പതുപേർ മരിച്ചു. അമേരിക്കയിലെ ടെക്സസില്‍ ആന്‍ഡ്രൂ കൗണ്ടിയിലാണ് സംഭവം.
ആറു വിദ്യാര്‍ഥികളും ഗോള്‍ഫ് കോച്ചും പിക്കപ്പ് ട്രക്ക് ഡ്രൈവറും യാത്രക്കാരനും ഉള്‍പ്പെടെ ഒമ്പതുപേർ കൊല്ലപ്പെടുകയും രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ അപകടത്തിന് കാരണമായ പിക്കപ്പ് ട്രക്ക് ഓടിച്ചിരുന്നത് 13 വയസ്സുകാരനെന്ന് നാഷനല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രണ്ടു ലൈന്‍ മാത്രമുള്ള റോഡില്‍ നിയന്ത്രണം നഷ്ടപ്പെട്ട പിക്കപ്പ് ട്രക്ക് എതിരെ വന്ന സൗത്ത് വെസ്റ്റ് യൂനിവേഴ്‌സിറ്റി ഗോള്‍ഫ് കളിക്കാര്‍ സഞ്ചരിച്ച വാനില്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ഇരു വാഹനങ്ങള്‍ക്കും തീപിടിച്ചതിനെ തുടര്‍ന്നാണ് ഒമ്പതുപേർ കൊല്ലപ്പെട്ടത്. രണ്ടു പേരെ രക്ഷപ്പെടുത്തി ലമ്ബക്ക് യൂനിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. ആളിപ്പടര്‍ന്ന തീയില്‍നിന്ന് മറ്റുള്ളവരെ രക്ഷിക്കാനുള്ള ശ്രമം വിഫലമായി. ടെക്സസിലെ മിഡ്‌ലാന്‍ഡില്‍ നടന്ന മത്സരത്തിന് ശേഷം വനിതാ പുരുഷ കളിക്കാരും കോച്ചും അടങ്ങിയ ടീം മിനി വാനില്‍ ന്യൂ മെക്സിക്കോയിലേക്ക് മടങ്ങുന്നതിനിടയിലാണ് അപകടത്തില്‍ പെട്ടത്. പിക്കപ്പ് ട്രക്കിലുണ്ടായിരുന്ന 13 വയസ്സുകാരന് പുറമെ 38 വയസ്സുള്ള യാത്രക്കാരനും മരിച്ചു.
ട്രക്കിന്റെ ഇടത് ഭാഗത്തുള്ള ടയര്‍ പൊട്ടിയതാണ് നിയന്ത്രണം നഷ്ട്ടപ്പെടാന്‍ കാരണമെന്ന് അധികൃതര്‍ പറഞ്ഞു. 26 വയസ്സുള്ള കോച്ചും 18നും 20നും ഇടയിലുള്ള രണ്ടു വനിതകളും നാല് യുവാക്കളുമാണ് മിനി വാനില്‍ കൊല്ലപ്പെട്ടവര്‍. ഒന്റാറിയോയില്‍ നിന്നുള്ള രണ്ടു വിദ്യാര്‍ഥികളാണ് ആശുപത്രിയില്‍ കഴിയുന്നത്.