ഞായറാഴ്‌ച നടക്കാനിരിക്കുന്ന ഈ സീസണിലെ അവസാനത്തെ എൽ ക്ളാസികോ മത്സരത്തിൽ റയൽ മാഡ്രിഡ് സൂപ്പർതാരമായ കരിം ബെൻസിമ കളിക്കാൻ സാധ്യതയില്ല. ചെറിയ പരിക്കുള്ള ഫ്രഞ്ച് താരത്തിന് മത്സരത്തിൽ വിശ്രമം അനുവദിക്കുമെന്നാണ് മാർക്ക റിപ്പോർട്ട് ചെയ്യുന്നത്. ലെഫ്റ്റ് ബാക്കായ ഫെർലൻഡ് മെൻഡി എൽ ക്ലാസികോക്ക് ഉണ്ടാകില്ലെന്ന് നേരത്തെ തന്നെ തീരുമാനമായിരുന്നു.
റിപ്പോർട്ടുകൾ പ്രകാരം ബെൻസിമയുടെ പരിക്ക് അത്ര വലുതല്ല. എന്നാൽ ചെൽസിയുമായുള്ള ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ വരാനിരിക്കെ തീവ്രത കൂടിയ എൽ ക്ലാസിക്കോ മത്സരത്തിൽ താരത്തെ കളിക്കാനിറക്കി പരിക്കിന്റെ കാഠിന്യം വർധിപ്പിക്കേണ്ടെന്ന നിലപാടാണ് റയൽ മാഡ്രിഡ് പരിശീലകൻ കാർലോ ആൻസലോട്ടിക്കുള്ളത്.
ലാ ലീഗ പോയിന്റ് ടേബിളിൽ ബാഴ്‌സലോണ മൂന്നാം സ്ഥാനത്തു നിൽക്കുമ്പോൾ രണ്ടാം സ്ഥാനത്തുള്ള സെവിയ്യയെക്കാൾ പത്തു പോയിന്റ് മുന്നിലാണ് റയൽ മാഡ്രിഡ്. ലീഗിൽ ഇനി പത്തു മത്സരം കളിക്കാനിരിക്കെ എൽ ക്ലാസിക്കോ മത്സരത്തിലെ ഫലം തോൽവി ആയാലും അതു ടീമിനെ ബാധിക്കാൻ സാധ്യതയില്ലെന്ന വിശ്വാസം കൊണ്ടാണ് ബെൻസിമക്കു വിശ്രമം നൽകാൻ ആൻസലോട്ടി ആലോചിക്കുന്നത്.
ബാഴ്‌സലോണ നിരയിലെ പ്രധാന അസാന്നിധ്യം റൈറ്റ് ബാക്കായ സെർജിനോ ഡെസ്റ്റിന്റെയാണ്. യൂറോപ്പ ലീഗ് പ്രീ ക്വാർട്ടറിൽ ഗളത്സരക്കെതിരെ നടന്ന രണ്ടാംപാദ മത്സരത്തിനിടെ പരിക്കേറ്റ താരത്തിന്റെ സ്ഥിതി എത്രത്തോളം സങ്കീർണമാണെന്ന് വ്യക്തമല്ലെങ്കിലും റയലിനെതിരെ ഡെസ്റ്റ് കളിക്കില്ല. അതേസമയം അതെ മത്സരത്തിൽ പിൻവലിക്കപ്പെട്ട പിക്വക്ക് എൽ ക്ലാസിക്കോ നഷ്‌ടമാകാൻ സാധ്യതയില്ല.
ജനുവരി ട്രാൻസ്‌ഫർ ജാലകം കഴിഞ്ഞതിനു ശേഷം വളരെയധികം കരുത്തു കാണിക്കുന്ന ബാഴ്‌സലോണ കഴിഞ്ഞ പതിനൊന്നു മത്സരങ്ങളായി തോൽവി അറിഞ്ഞിട്ടില്ല. റയൽ മാഡ്രിഡിനെ അവരുടെ മൈതാനത്ത് കീഴടക്കി കരുത്തു പ്രകടിപ്പിക്കാൻ ബാഴ്‌സലോണ വരുമ്പോൾ വിജയം നേടി ലാ ലിഗ ഉറപ്പിക്കുകയാണ് റയലിന്റെ ലക്‌ഷ്യം.
എൽ ക്ലാസിക്കോ: മത്സരസമയം, ടെലികാസ്റ്റ് വിവരങ്ങൾ, സാധ്യത ലൈനപ്പ് അറിയാം
ലാ ലിഗ പോയിന്റ് ടേബിളിൽ റയൽ മാഡ്രിഡ് വളരെയധികം മുന്നിലാണെങ്കിലും നാളെ നടക്കാനിരിക്കുന്ന എൽ ക്ലാസിക്കോ മത്സരത്തിന് ആവേശത്തോടെയാണ് ഇരുടീമുകളുടെയും ആരാധകർ കാത്തിരിക്കുന്നത്. സാവിയുടെ കീഴിൽ പുതിയ കരുത്തോടെ വരുന്ന ബാഴ്‌സലോണയും പിഎസ്‌ജിയെ ചാമ്പ്യൻസ് ലീഗിൽ കീഴടക്കി ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയതിന്റെ ആത്മവിശ്വാസവുമായി വരുന്ന റയലും കൊമ്പുകോർക്കുമ്പോൾ അത് ആരാധകർക്ക് ആവേശത്തിലാറാടിക്കുമെന്നതിൽ സംശയമില്ല.
ലീഗിൽ 28 മത്സരങ്ങൾ പൂർത്തിയാക്കിയ റയൽ മാഡ്രിഡ് 66 പോയിന്റ് നേടി ഒന്നാം സ്ഥാനത്തു നിൽക്കുമ്പോൾ അത്രയും മത്സരങ്ങൾ കളിച്ച് 56 പോയിന്റുള്ള സെവിയ്യയാണ് രണ്ടാം സ്ഥാനത്തുള്ളത്. 27 മത്സരങ്ങൾ കളിച്ച ബാഴ്‌സലോണക്ക് 51 പോയിന്റാണുള്ളതെന്നതു കൊണ്ട് എൽ ക്ലാസിക്കോ ജയത്തിലും കിരീടപ്രതീക്ഷ അവർക്കില്ല. എന്നാൽ ജയം നേടിയാൽ റയലിനു മേൽ നേരിയ സമ്മർദ്ദം ചെലുത്താൻ അവർക്കു കഴിയും.
ജനുവരി അവസാനം അത്‌ലറ്റിക് ബിൽബാവോക്കെതിരെ നടന്ന കോപ്പ ഡെൽ റേ മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകളുടെ തോൽവി വഴങ്ങിയതിനു ശേഷമുള്ള പതിനൊന്നു മത്സരങ്ങളിലും പരാജയമറിയാതെ മുന്നേറുന്ന ബാഴ്‌സലോണ അതിലെ എട്ടു മത്സരങ്ങളിലും വിജയം നേടി. അതേസമയം റയൽ മാഡ്രിഡ് കഴിഞ്ഞ അഞ്ചു മത്സരങ്ങളിലും വിജയൻ കുറിച്ചാണ് എൽ ക്ലാസിക്കോക്ക് വരുന്നത് എന്നതിനാൽ മത്സരത്തിൽ തീപാറുമെന്ന കാര്യം ഉറപ്പാണ്.
എൽ ക്ലാസിക്കോ ഇന്ത്യൻ സമയം:
മാർച്ച് ഇരുപതിനു രാത്രി ഇന്ത്യൻ സമയം 1.30നാണു റയൽ മാഡ്രിഡും ബാഴ്‌സലോണയും തമ്മിലുള്ള പോരാട്ടത്തിന്റെ കിക്കോഫ്. മത്സരം റയലിന്റെ മൈതാനമായ സാന്റിയാഗോ ബെർണാബുവിൽ വെച്ചാണ്.
എൽ ക്ലാസിക്കോ ടെലികാസ്റ്റ് വിവരങ്ങൾ:
ഇന്ത്യയിൽ വയകോം18നാണ് എൽ ക്ലാസിക്കോ മത്സരങ്ങളുടെ സംപ്രേഷണാവകാശമുള്ളത്. അവരുടെ ചാനലായ എംടിവി വഴിയും സ്ട്രീമിങ് ആപ്പുകളായ വൂട്ട് സെലക്റ്റ്, ജിയോ ടിവി എന്നിവയിലൂടെയും മത്സരം കാണാൻ കഴിയും.
എൽ ക്ലാസിക്കോ സാധ്യത ഇലവൻ:
റയൽ മാഡ്രിഡ്: ക്വാർട്ടുവ, ഡാനി കാർവാഹാൾ, എഡർ മിലിറ്റാവോ, ഡേവിഡ് അലബ, നാച്ചോ ഫെർണാണ്ടസ്, കസമീറോ, ക്രൂസ്, മോഡ്രിച്ച്, ഫെഡെ വാൽവെർദെ, അസെൻസിയോ, വിനീഷ്യസ്.
ബാഴ്‌സലോണ: ഡാനി അൽവസ്, ജെറാർഡ് പിക്വ, അറോഹോ, ആൽബ, ബുസ്‌ക്വറ്റ്സ്, പെഡ്രി, ഡി ജോംഗ്, ഡെംബലെ, ഫെറൻ ടോറസ്, ഒബാമയാങ്