ഇസ്ലാമാബാദ്: പാകിസ്താനിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ സുപ്രീംകോടതിയുടെ തീരുമാനം നാളെയുണ്ടാവും. അവിശ്വാസ പ്രമേയത്തിന് അവതരണാനുമതി നൽകാതിരുന്ന ഡെപ്യൂട്ടി സ്പീക്കറുടെ നടപടി ഭരണഘടനാപരമായി ശരിയാണോ എന്നാണ് കോടതി തീരുമാനിക്കുക. ഇന്നലെയും ഇന്നും വിശദവാദം കേട്ട അഞ്ചംഗ ബെഞ്ച് നാളെ വിധി പറയുമെന്ന സൂചന നൽകി. ഇരു ഭാഗവും ഇന്ന് വാദം പൂർത്തിയാക്കി.
ഡെപ്യൂട്ടി സ്പീക്കറുടെ നടപടി സുപ്രീംകോടതി റദ്ദാക്കിയാൽ അത് ഇമ്രാൻ ഖാന് കനത്ത തിരിച്ചടിയാകും. അതേസമയം രാജ്യത്തെ തകർക്കാനുള്ള വിദേശ ഗൂഢാലോചനയ്ക്കും പ്രതിപക്ഷ കുതന്ത്രങ്ങൾക്കും എതിരെ പ്രക്ഷോഭം തുടങ്ങാൻ ഇമ്രാൻ പാർട്ടി പ്രവർത്തകരോട് ആഹ്വാനം ചെയ്തു. രാജ്യത്ത് പകരം ഭരണസംവിധാനം ആകുംവരെ കെയർടേക്കർ പ്രധാനമന്ത്രി ആയി പ്രവർത്തിക്കാൻ തയാറാണെന്ന് മുൻ ചീഫ് ജസ്റ്റിസ് ഗുൽസാർ അഹമ്മദ് അറിയിച്ചു. ഗുൽസാർ അഹമ്മദിനെ ഇടക്കാല പ്രധാനമന്ത്രി ആക്കാനുള്ള ശുപാർശ ഇന്നലെ ഇമ്രാൻ പ്രസിഡന്റ് ആരിഫ് അൽവിക്ക് നൽകിയിരുന്നു.