ഹാലിഫാക്സ്: നോവസ്കോഷയിൽ സമരം ചെയ്യുന്ന ദീർഘകാല പരിചരണ (ലോങ് ടേം കെയർ) ജീവനക്കാർ പ്രീമിയർ ടിം ഹൂസ്റ്റന്റെ പ്രസംഗ വേദിക്ക് മുന്നിൽ ഇന്ന് പ്രതിഷേധിക്കും. ഹാലിഫാക്സ് കൺവെൻഷൻ സെന്ററിന് പുറത്ത് ഒത്തുകൂടുന്ന മൂവായിരത്തി അഞ്ഞൂറോളം വരുന്ന തൊഴിലാളികളുടെ പ്രശ്നങ്ങൾ കേൾക്കാൻ സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന് കനേഡിയൻ യൂണിയൻ ഓഫ് പബ്ലിക് എംപ്ലോയീസ് (CUPE) വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച ചർച്ചയ്ക്ക് വിളിച്ചിട്ടും യൂണിയൻ വന്നില്ലെന്ന സർക്കാരിന്റെ വാദം തെറ്റാണെന്നും അവർ പറഞ്ഞു.
ശമ്പള വർധന ആവശ്യപ്പെട്ട് 35 കെയർ സെന്ററുകളിലെ ജീവനക്കാർ കഴിഞ്ഞ ആറാഴ്ചയായി സമരത്തിലാണ്. എന്നാൽ, ചർച്ചയ്ക്ക് വരാൻ യൂണിയനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അടുത്ത ആഴ്ച വരെ കാത്തിരിക്കാനാണ് അവർ തീരുമാനിച്ചതെന്ന് മന്ത്രി ബാർബറ ആഡംസ് കുറ്റപ്പെടുത്തി. ഈ ആരോപണം പൂർണ്ണമായും വ്യാജമാണെന്നാണ് യൂണിയന്റെ നിലപാട്.

നാല് വർഷത്തിനുള്ളിൽ 12 മുതൽ 24 ശതമാനം വരെ ശമ്പള വർധന, പെൻഷൻ ആനുകൂല്യങ്ങൾ, മറ്റ് അലവൻസുകൾ എന്നിവയാണ് സർക്കാർ നിലവിൽ വാഗ്ദാനം ചെയ്തിട്ടുള്ളത്. അതേസമയം, ആറാഴ്ചയായി തുടരുന്ന സമരം കാരണം കെയർ സെന്ററുകളിൽ കഴിയുന്ന പ്രായമായവർക്ക് കൃത്യമായ പരിചരണവും ഭക്ഷണവും കുളിക്കാനുള്ള സൗകര്യവും ലഭിക്കുന്നില്ലെന്ന് അവരുടെ ബന്ധുക്കൾ ആശങ്കയോടെ അറിയിച്ചു.
