Monday, May 25, 2026

കടുത്ത ഭക്ഷ്യക്ഷാമം: ക്യൂബയ്ക്ക് കൈത്താങ്ങായി ചൈന; 15,000 ടൺ അരിയുടെ ആദ്യ ശേഖരം ഹവാനയിലെത്തി

ഹവാന: ചൈനീസ് സർക്കാർ ക്യൂബയ്ക്ക് സംഭാവനയായി നൽകിയ 15,000 ടൺ അരിയുടെ ആദ്യ ശേഖരം ഹവാന തുറമുഖത്ത് എത്തിച്ചേർന്നതായി ക്യൂബൻ പ്രസിഡന്റ് അറിയിച്ചു. കടുത്ത ഭക്ഷ്യക്ഷാമം നേരിടുന്ന ക്യൂബയ്ക്കായി ചൈന വാഗ്ദാനം ചെയ്ത 60,000 ടൺ അരിയുടെ ആദ്യ ഘട്ടമാണിത്. ഈ സഹായം എല്ലാ പ്രവിശ്യകളിലെയും ലക്ഷക്കണക്കിന് ഉപഭോക്താക്കളിലേക്കും ഇസ്‌ലാ ഡി ലാ ജുവന്റൂഡ് എന്ന പ്രത്യേക മുനിസിപ്പാലിറ്റിയിലേക്കും, കൂടാതെ രാജ്യത്തെ ആരോഗ്യ-വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും എത്തിക്കുമെന്ന് പ്രസിഡന്റ് മിഗുവേൽ ഡിയാസ് കാനൽ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ (X) കുറിച്ചു.

1962 മുതൽ അമേരിക്ക ഏർപ്പെടുത്തിയ കടുത്ത വ്യാപാര ഉപരോധമാണ് ക്യൂബയിലെ ഭക്ഷ്യ-മരുന്ന് ക്ഷാമത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇതിനുപുറമെ, വെനസ്വേലയിൽ നിന്നും ക്യൂബയ്ക്ക് ലഭിച്ചിരുന്ന എണ്ണ വിതരണവും ഈ ജനുവരിയോടെ തടസ്സപ്പെട്ടു. അമേരിക്കയുടെ രാഷ്ട്രീയ ഇടപെടലുകളെ തുടർന്ന് വെനിസ്വേലയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിലച്ചതും, ക്യൂബയ്ക്ക് എണ്ണ വിൽക്കുന്നവർക്കെതിരെ അമേരിക്ക ഉപരോധ ഭീഷണി മുഴക്കിയതും രാജ്യത്തെ ഊർജ്ജ പ്രതിസന്ധി രൂക്ഷമാക്കി. ഇതേത്തുടർന്ന് കടുത്ത വൈദ്യുതി തടസ്സമാണ് രാജ്യം നേരിട്ടുകൊണ്ടിരിക്കുന്നത്.

ഇത്തരം നിർണായക ഘട്ടങ്ങളിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും സഹകരണവും കൂടുതൽ ശക്തമാകുന്നതെന്ന് ഡിയാസ് കാനൽ വ്യക്തമാക്കി. അടുത്ത കാലത്തായി ചൈന ക്യൂബയ്ക്ക് നൽകുന്ന ഏറ്റവും വലിയ ഭക്ഷ്യസഹായമാണിതെന്ന് ചൈനീസ് അംബാസഡർ ഹുവ ക്സിൻ ക്യൂബൻ ടെലിവിഷനിലൂടെ പ്രതികരിച്ചു. അതേസമയം, 1996-ൽ വിമാനം വെടിവെച്ചിട്ട സംഭവത്തിൽ മുൻ ക്യൂബൻ പ്രസിഡന്റ് റൗൾ കാസ്ട്രോയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിക്കാനുള്ള അമേരിക്കയുടെ തീരുമാനത്തെ ചൈന ശക്തമായി അപലപിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!