ചാൾസ് മൂന്നാമൻ രാജാവും ഭാര്യ കാമില രാജ്ഞിയും ഈ മാസം അവസാനം കെനിയയിൽ നാല് ദിവസത്തെ സന്ദർശനം നടത്തുമെന്ന് ബക്കിംഗ്ഹാം പാലസ് അറിയിച്ചു. ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിന്റെ 60-ാം വാർഷികം ആഘോഷിക്കാൻ ആഫ്രിക്ക ഒരുങ്ങുന്നതിനിടെയാണ് കെനിയൻ പ്രസിഡന്റ് വില്യം റൂട്ടോ ഇരുവരെയും സന്ദർശനത്തിനായി ക്ഷണിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും പങ്കാളിത്തം ഉറപ്പു വരുത്താനുമാണ് ചാൾസ് മൂന്നാമനും ഭാര്യയും കെനിയ സന്ദർശനം നടത്തുന്നത്. 2023 ഒക്ടോബർ 31 ചൊവ്വാഴ്ച മുതൽ നവംബർ 3 വെള്ളി വരെയാണ് സന്ദർശനം. നെയ്‌റോബി സിറ്റി കൗണ്ടിയും, മൊംബാസ കൗണ്ടിയും പരിസര പ്രദേശങ്ങളും സന്ദർശിക്കുമെന്ന് കൊട്ടാരം അറിയിച്ചു. രാജാവായതിന് ശേഷം അദ്യമായാണ് ഒരു കോമൺവെൽത്ത് രാഷ്ട്രത്തിൽ ചാൾസ് മൂന്നാമൻ സന്ദർശനം നടത്താൻ ഒരുങ്ങുന്നത്. വിവിധ വിഷയങ്ങളിൽ ഇരു രാജ്യങ്ങളുടെയും പ്രവർത്തനങ്ങളിലെ കൂട്ടായ്മ ഈ യാത്ര പ്രതിഫലിപ്പിക്കുമെന്നും പാലസ് ഇതിവൃത്തങ്ങൾ അറിയിച്ചു.

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ പരിപോഷിപ്പിക്കുക, കാലാവസ്ഥാ വ്യതിയാനം തടയുക, യുവജനക്ഷേമവും തൊഴിലവസരങ്ങളും പ്രോത്സാഹിപ്പിക്കുക, സുസ്ഥിരവികസനത്തിന്റ ഉന്നമനം, കൂടുതൽ സുസ്ഥിരവും സുരക്ഷിതവുമായ പ്രദേശം വാർത്തെടുക്കുക എന്നിവ ഈ കൂടിക്കാഴ്ചയുടെ ഉദ്ദേശലക്ഷ്യങ്ങളാണ്. ഗവൺമെന്റ് അംഗങ്ങൾ, യുഎൻ സ്റ്റാഫ്, മത നേതാക്കൾ, യുവജനങ്ങൾ, യുകെ റോയൽ മറൈൻമാരുമായി പരിശീലനം നടത്തുന്ന കെനിയൻ മറൈൻ എന്നിവരുമായും ചാൾസ് മൂന്നാമൻ കൂടിക്കാഴ്ച നടത്തും. കൂടാതെ നോബൽ സമ്മാന ജേതാവ് വംഗരി മാത്തായിയെ അനുമോദിക്കുന്ന പരിപാടിയിലും അദ്ദേഹം പങ്കെടുക്കും.
