ഫ്രണ്ട്സ് താരം മാത്യു പെറി മരിച്ചത് ലഹരി മരുന്നിന്റെ അമിത ഉപയോഗം മൂലമെന്ന് മെഡിക്കൽ റിപ്പോർട്ട്. കെറ്റമിൻ എന്ന ലഹരിമരുന്ന് അമിതമായി ഉപയോഗിച്ചതാണ് മരണത്തിനിടയാക്കിയതെന്നാണ് ലൊസാഞ്ചലസ് കൗണ്ടി മെഡിക്കൽ എക്സാമിനർ ഓഫിസ് റിപ്പോർട്ടിൽ പറയുന്നത്. ഒക്ടോബർ അവസാനമായിരുന്നു പെറിയുടെ അന്ത്യം.
ഹോളിവുഡ് സീരിസ് ‘ഫ്രണ്ട്’സിലെ ചാൻഡ്ലർ ബിങ്ങ് കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ മാത്യു പെറിയെ (54) ലൊസാഞ്ചലസിലെ തന്റെ വസതയിലെ ബാത്ത് ടബിൽ ബോധരഹിതനായി കണ്ടെത്തുകയായിരുന്നു. പെറിയുടെ സഹായിയാണു അദ്ദേഹത്തെ ബോധരഹിതനായി കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
വേദനസംഹാരികൾക്കും മദ്യത്തിനും അടിമയായിരുന്നു മാത്യുവെന്നാണ് റിപ്പോർട്ട്. പലതവണ ചികിത്സതേടുകയും ചെയ്തിരുന്നു. ഫ്രണ്ട്‌സിന്റെ ചിത്രീകരണ സമയത്ത് കടുത്ത ഉത്‌കണ്ഠ അനുഭവിച്ചിരുന്നതായി അടുത്തിടെ നടന്ന താരങ്ങളുടെ ഒത്തുച്ചേരലിൽ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

ഫ്രണ്ട്‌സിന് പുറമേ ഫൂൾസ് റഷ് ഇൻ, ദി വോൾ നയൺ യാർഡ്‌സ് തുടങ്ങിയ സിനിമകളിലും മാത്യു പെറി അഭിനയിച്ചിരുന്നു.
