ക്രിസ്ത്യന്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് സ്ഥാപകന്‍ നടത്തിയ ലൈംഗിക പീഡനത്തിന്‍റെയും അതിക്രമങ്ങളുടെയും തെളിവുകളുമായി ബിബിസി. ബിബിസി നടത്തിയ രണ്ടുവര്‍ഷത്തെ അന്വേഷണത്തിനൊടുവിലാണ് നൈജീരിയന്‍ ടെലിവാഞ്ചലിസ്റ്റ് ടി.ബി.ജോഷ്വക്കെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയത്. ചാനലുകളിലൂടെ ദൈവപ്രഘോഷണം നടത്തി ലോകം മുഴുവന്‍ അനുയായികളെ സൃഷ്ടിച്ച ആളാണ് ജോഷ്വ. 2021ല്‍ അന്തരിച്ച ജോഷ്വാ വലിയ രീതിയില്‍ ആഗോള പ്രേക്ഷകരുള്ള മികച്ച പ്രാസംഗികനും സിനഗോഗ് ചര്‍ച്ച് ഓഫ് ഓള്‍ നേഷന്‍സിന്‍റെ സ്ഥാപകനുമായിരുന്നു.
ഇരുപത്തിയഞ്ചിലധികം മുന്‍ സഭാംഗങ്ങള്‍ ജോഷ്വക്കെതിരെ രംഗത്തെത്തി. ഇതിൽ യുകെയില്‍ നിന്നുള്ള അഞ്ചുപേരും ഉള്‍പ്പെടുന്നു. ജോഷ്വാ സ്ത്രീകളെ ആവര്‍ത്തിച്ച് ബലാത്സംഗം ചെയ്യുകയും നിർബന്ധിത ഗർഭച്ഛിദ്രത്തിന് വിധേയമാക്കുകയും ചെയ്തിട്ടുണ്ടെന്ന് ഇവര്‍ വെളിപ്പെടുത്തുന്നു. കുട്ടികളെ ദുരുപയോഗം ചെയ്തതും ആളുകളെ ചങ്ങലക്കിട്ട് ചമ്മട്ടികൊണ്ട് അടിച്ചതും ഉള്‍പ്പെടെ ജോഷ്വ നടത്തിയ ശാരീരിക അതിക്രമങ്ങളുടെയും പീഡനത്തിന്റെയും വിവരണങ്ങളും ബിബിസി പുറത്തുവിട്ടുണ്ട്.

ജോഷ്വ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയും രണ്ട് വര്‍ഷത്തോളം ഏകാന്ത തടവിലിടുകയും ചെയ്തുവെന്ന് ഇരകളില്‍ ഒരാളായ ബ്രിട്ടീഷ് വനിത റേ പറഞ്ഞു. ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്നും റേ കൂട്ടിച്ചേര്‍ത്തു. ജോഷ്വാ തങ്ങളുടെ വസ്ത്രം വലിച്ചുകീറിയെന്നും വൈദ്യുതി കേബിളുകളും കുതിര ചമ്മട്ടിയും ഉപയോഗിച്ച് തല്ലുകയും ഉറക്കം നിഷേധിക്കുകയും ചെയ്തുവെന്നും ഇരകള്‍ പറയുന്നു. നിലവില്‍ ജോഷ്വയുടെ വിധവയായ എവ്‍ലിനാണ് സിനഗോഗ് ചര്‍ച്ച് ഓഫ് ഓള്‍ നേഷന്‍സിന്‍റെ ചുമതല. ജോഷ്വക്കെതിരെയുള്ള ആരോപണങ്ങളെ സഭ നിഷേധിച്ചു.
