വാഷിങ്ടൺ ഡിസിയിലെ ഇസ്രായേൽ എംബസിക്ക് പുറത്ത് സ്വയം തീകൊളുത്തിയ യുഎസ് വ്യോമസേനാംഗത്തിന് ഗുരുതരമായി പരിക്കേറ്റു. ഇനി “വംശഹത്യയിൽ പങ്കാളിയാകില്ല” എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് ഇയാൾ സ്വയം തീക്കൊളുത്തിയതെന്ന് അസോസിയേറ്റഡ് പ്രസ്സ് റിപ്പോർട്ട് ചെയ്തു. തീകൊളുത്തിയ വ്യോമസേനാംഗത്തിന്റെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
എംബസിയിയുടെ മുന്നിലേക്ക് നടന്ന് വന്ന ഇദ്ദേഹം വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ട്വിച്ചിൽ തത്സമയം സ്ട്രീം ചെയ്യാൻ ആരംഭിക്കുകയും പിന്നീട് തീ കൊളുത്തുകയുമായിരുന്നെന്നാണ് നിയമപാലകർ പറയുന്നത്. വീഡിയോ സ്ട്രീം ചെയ്യുന്നതിന്റെ ഒരു ഘട്ടത്തിൽ, താൻ ഇനി വംശഹത്യയിൽ പങ്കാളിയാകില്ലെന്ന് അദ്ദേഹം പറഞ്ഞതായി ദൃക്സാഷിയായ ഒരാൾ പറഞ്ഞു. വീഡിയോ പിന്നീട് പ്ലാറ്റ്‌ഫോമിൽ നിന്ന് നീക്കം ചെയ്‌തെങ്കിലും ഉദ്യോഗസ്ഥർ അതിൻ്റെ പകർപ്പ് പരിശോധിച്ചു.

അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതിനാൽ കൂടുതൽ വിശദാംശങ്ങൾ പരസ്യമാക്കാൻ പറ്റില്ലെന്ന് പേര് വെളിപ്പെടുത്താത്ത വ്യക്തി പറഞ്ഞതായാണ് അസോസിയേറ്റഡ് പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നത്. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസും പുറത്തുവിട്ടിട്ടില്ല.
