എഡ്മിന്റൻ: കാനഡയിലെ ആൽബർട്ട പ്രവിശ്യയിൽ രാഷ്ട്രീയ നീക്കങ്ങൾ ശക്തമാക്കി പ്രീമിയർ ഡാനിയേൽ സ്മിത്തിന്റെ മന്ത്രിസഭ പുനഃസംഘടന. വേർപിരിയൽ റഫറണ്ടവുമായി ബന്ധപ്പെട്ട നിർണായക പ്രഖ്യാപനങ്ങൾക്ക് തൊട്ടുമുമ്പാണ് സ്മിത്ത് തന്റെ വിശ്വസ്തനും മുതിർന്ന നേതാവുമായ ജേസൺ നിക്സണെ പുതിയ ധനമന്ത്രിയായി നിയമിച്ചത്. യുണൈറ്റഡ് കൺസർവേറ്റീവ് (UCP) സർക്കാരിന്റെ ഏഴ് വർഷത്തെ ഭരണത്തിൽ പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുള്ള നിക്സൺ, ഇനിയുള്ള കാലയളവിൽ ആൽബർട്ടയുടെ സാമ്പത്തികരംഗത്തിൻ്റെ നോട്ടക്കാരനാകും. അടുത്ത വർഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയതിനെ തുടർന്ന് മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട മുൻ ധനമന്ത്രി നാഥൻ ഹോർണർക്ക് പകരക്കാരനായാണ് നിക്സൺ എത്തുന്നത്. മുൻപ് ജേസൺ കെന്നിയുടെ ഭരണകാലത്തും നിക്സൺ ധനമന്ത്രിയായി സേവനമഷ്ഠിച്ചിട്ടുണ്ട്. മന്ത്രിസഭയിലെ നാലിലൊന്ന് മന്ത്രിമാരെയും മാറ്റിക്കൊണ്ടാണ് സ്മിത്തിന്റെ പുതിയ നീക്കം. ആരോഗ്യമേഖലയിലെ പരിഷ്കരണങ്ങൾ ലക്ഷ്യമിട്ട് ഈ വകുപ്പിലും വലിയ അഴിച്ചുപണികൾ നടത്തിയിട്ടുണ്ട്. പ്രൈമറി ഹെൽത്ത് മിനിസ്റ്ററായി ജസ്റ്റിൻ റൈറ്റും ഹോസ്പിറ്റൽ ആൻഡ് സർജിക്കൽ സർവീസസ് വകുപ്പ് മന്ത്രിയായി അഡ്രിയാന ലാഗ്രാഞ്ചും ചുമതലയേറ്റു. അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് അറിയിച്ച മാറ്റ് ജോൺസിന് പകരമാണിത്.

ജേസൺ നിക്സണ് പകരം അസിസ്റ്റഡ് ലിവിംഗ് & കമ്മ്യൂണിറ്റി സപ്പോർട്ട്സ് മന്ത്രിയായി നാഥൻ ന്യൂഡോർഫ് നിയമിതനായി. കഴിഞ്ഞ വർഷം നടന്ന ഉപതിരഞ്ഞെടുപ്പിൽ ജയിച്ച് നിയമസഭയിലെത്തിയ ഓൾഡ്സ്-ഡിഡ്സ്ബറി-ത്രീ ഹിൽസ് എം.എൽ.എ താര സോയർ ആണ് മന്ത്രിസഭയിലെ പുതിയ മുഖം. ഗ്രെയിൻ ഗ്രോവേഴ്സ് ഓഫ് കാനഡയുടെ മുൻ ചെയർപേഴ്സൺ കൂടിയായ അവരെ കാർഷിക വകുപ്പ് മന്ത്രിയായി നിയമിച്ചു. മുൻ കാർഷിക മന്ത്രിയായിരുന്ന ആർ.ജെ. സിഗുർഡ്സണെ അഫോർഡബിലിറ്റി ആൻഡ് യൂട്ടിലിറ്റീസ് വകുപ്പിലേക്ക് മാറ്റി. പ്രീമിയർ ഡാനിയേൽ സ്മിത്ത് ടെലിവിഷനിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യാൻ ഇരിക്കെയാണ് ഈ രാഷ്ട്രീയ അഴിച്ചുപണി. തീവ്രവാദ ഗ്രൂപ്പുകൾ ആവശ്യപ്പെടുന്ന വേർപിരിയൽ റഫറണ്ടത്തെക്കുറിച്ചുള്ള സർക്കാരിന്റെ നയം ഈ പ്രസംഗത്തിൽ വ്യക്തമാക്കുമെന്നാണ് കരുതുന്നത്. വിഘടനവാദത്തെ പരസ്യമായി എതിർത്തതുകൊണ്ടാണ് മാറ്റ് ജോൺസ്, നാഥൻ ഹോർണർ എന്നിവരെ മന്ത്രിസഭയിൽ നിന്ന് ഡാനിയേൽ സ്മിത്ത് ഒഴിവാക്കിയതെന്ന് എൻ.ഡി.പി (NDP) പാർട്ടി നേതാവ് നഹീദ് നെൻഷി ആരോപിച്ചു. എന്നാൽ സ്മിത്തിന്റെ സർക്കാരിന് വേർപിരിയൽ തീരുമാനമാണെന്ന ആരോപണങ്ങളെ യുണൈറ്റഡ് കൺസർവേറ്റീവ് പാർട്ടി ശക്തമായി നിഷേധിച്ചു.
