ഗാസയ്ക്ക് പിന്നാലെ റഫയില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട ആളുകള്‍ക്ക് അഭയം നല്‍കുന്ന കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രയേൽ സൈന്യം ബോംബാക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ പ്രതികരിച്ച് ലോകാരോഗ്യ സംഘടന രംഗത്തെത്തി. ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെടുകയും കുട്ടികളടക്കം 50 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

ഇസ്രയേലിന്റെ നീക്കം അതിരുകടക്കുകയാണെന്ന് ഡബ്ല്യു.എച്ച്.ഒ ജനറല്‍ സെക്രട്ടറി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു. കൊല്ലപ്പെട്ടവരില്‍ പലസ്തീന്‍ പൗരന്മാര്‍ക്ക് പുറമെ രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്നുണ്ടെന്നും ഇവര്‍ സംരക്ഷിക്കപ്പെടേണ്ടവരാണെന്നും അദാനോം ഗെബ്രിയേസസ് പറഞ്ഞു. ഗാസയില്‍ ഉടനെ ഇസ്രയേൽ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം റമദാന്‍ വ്രതം ആരംഭിക്കുന്നതിന് മുമ്പ് ഗസയില്‍ വെടിനിര്‍ത്തല്‍ സാധ്യമാകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. മാര്‍ച്ച് 10 അല്ലെങ്കില്‍ മാര്‍ച്ച് 11ന് വെടിനിര്‍ത്തല്‍ നടപ്പാക്കുമെന്നും അതിനായുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലെ കണക്കുകള്‍ പ്രകാരം ഗാസയില്‍ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളില്‍ 30,320 പേര്‍ കൊല്ലപ്പെടുകയും 71,533 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി പലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
