തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറി സർക്കാർ. ഹൈക്കോടതി നിർദേശം നൽകിയതിനു പിന്നാലെയാണു നടപടി. ക്രൈംബ്രാഞ്ച് മേധാവി എച്ച്.വെങ്കിടേഷിനാണു റിപ്പോർട്ട് കൈമാറിയത്. കേസുകൾ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്റെ യോഗം ഇന്നു പൊലീസ് ആസ്ഥാനത്തു ചേരും. റിപ്പോർട്ടിന്മേൽ കർശനമായ വ്യവസ്ഥകൾ ഉൾപ്പെടുത്തിയാകും സർക്കാരിന്റെ തുടർനടപടികൾ. മൊഴി നൽകിയവരുടെ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കും. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച ഡബ്ല്യുസിസി അംഗങ്ങളും ഈ രണ്ടു കാര്യങ്ങളാണ് ആവശ്യപ്പെട്ടത്.

കേസ് അടുത്ത തവണ കോടതി പരിഗണിക്കുമ്പോൾ ഡബ്ല്യുസിസി ഉന്നയിച്ച ആവശ്യം സർക്കാർ കോടതിക്കു മുന്നിൽ വയ്ക്കും. സിനിമാമേഖലയിൽ സ്ത്രീസുരക്ഷ ലക്ഷ്യമിട്ട് കൂടുതൽ നിയന്ത്രണങ്ങളിലേക്കു നീങ്ങാനുള്ള തീരുമാനവും അറിയിക്കും. സാംസ്കാരിക വകുപ്പ് സൂക്ഷിച്ച റിപ്പോർട്ട് ഭേദഗതികളോടെ ആദ്യം പുറത്തുവരുകയും പിന്നീട് കോടതിക്കു മുന്നിലെത്തുകയുമായിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിനു മുന്നിലേക്കും ഇപ്പോൾ സമ്പൂർണ റിപ്പോർട്ട് എത്തി. ദേശീയ വനിതാകമ്മിഷൻ റിപ്പോർട്ട് തേടാനുള്ള സാധ്യതയുമുണ്ട്.
