ഓട്ടവ : രാജ്യത്ത് പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന തപാൽ ജീവനക്കാരുടെ പണിമുടക്ക് അവസാനിപ്പിക്കുന്നതിന് പ്രത്യേക മധ്യസ്ഥനുമായുള്ള കാനഡ പോസ്റ്റിന്റെ ചർച്ച പുരോഗമിക്കുന്നതായി റിപ്പോർട്ട്. അൻപത്തിയയ്യരത്തിലധികം തപാൽ ജീവനക്കാരാണ് പണിമുടക്ക് നടത്തുന്നത്.എന്നാൽ ചർച്ച വിജയിക്കാൻ സാധ്യതയില്ലെന്ന് അധികൃതർ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. എന്നാൽ പോസ്റ്റൽ പ്രവർത്തനങ്ങൾ കൂടുതൽ ഉർജ്ജസ്വലമാക്കാനുള്ള നീക്കമാണ് നടത്തുന്നതെന്നും കൂടാതെ ഇതിനാവശ്യമായ അടിയന്തര നടപടികൾ ഉടൻ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

ശമ്പളത്തിലും ആനുകൂല്യങ്ങളിലും മാറ്റങ്ങൾ വരുത്തി കരാർ ജീവനക്കാരായ ക്ലീനിംഗ് സ്റ്റാഫിനെ മുഴുവൻ സമയ കാനഡ പോസ്റ്റ് ജീവനക്കാരാക്കി മാറ്റുന്നതിലാണ് യൂണിയൻ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്.
കാനഡ പോസ്റ്റ് നാല് വർഷത്തിനുള്ളിൽ മൊത്തം 11.5 % വേതന വർധനയും അധിക ശമ്പളമുള്ള അവധിയും വാഗ്ദാനം ഇപ്പോൾ നൽകിയിട്ടുണ്ട്. എന്നാൽ യൂണിയൻ നാല് വർഷത്തിനുള്ളിൽ 24% വേതന വർധനയാണ് ആവശ്യപ്പെട്ടിട്ടുള്ളത്. കാനഡ പോസ്റ്റ് കൂടുതൽ പാർട്ട് ടൈം ജീവനക്കാരെ നിയമിക്കാനും ആവശ്യമുന്നയിച്ചിട്ടുണ്ട്. അതേസമയം ദേശീയ പണിമുടക്കിക്കിൽ ചില മെയിലുകളും പാഴ്സലുകളും പ്രോസസ്സ് ചെയ്യുകയോ വിതരണം ചെയ്യുകയോ ചെയ്യില്ലെന്നും ചില പോസ്റ്റോഫീസുകൾ അടച്ചിടുമെന്നും സിയുപിഡബ്ല്യൂ മുന്നറിയിപ്പ് നൽകി.
