ടൊറൻ്റോ : വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് ആരോപണം ഉയർന്നതോടെ ജീവനക്കാരനെതിരെ നടപടിയുമായി ഇലക്ഷൻസ് കാനഡ. ഗ്രേറ്റർ ടൊറൻ്റോ കിങ്-വോൺ റൈഡിങ്ങിലെ ടെസ്റ്റൺ വില്ലേജ് പബ്ലിക് സ്‌കൂളിലുള്ള പോളിങ് ബൂത്തിൽ കൺസർവേറ്റീവ് സ്ഥാനാർത്ഥി അന്ന റോബർട്ട്‌സിനായി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചതായി ആരോപണം ഉയർന്നതോടെയാണ് ജീവനക്കാരനെ അഡ്മിനിസ്‌ട്രേറ്റീവ് സ്ഥാനത്തേക്ക് മാറ്റിയത്. റൈഡിങ്ങിലെ ലിബറൽ സ്ഥാനാർത്ഥിയായ മുബാറക് അഹമ്മദിന്‍റെ പരാതിയെ തുടർന്നാണ് നടപടി. ഇലക്ഷൻസ് കാനഡ ജീവനക്കാരൻ കൺസർവേറ്റീവ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യാൻ പരസ്യമായി നിർദേശിച്ചതായി മുബാറക് അഹമ്മദ് പരാതിയിൽ പറയുന്നു. ഇംഗ്ലീഷിൽ മാത്രമല്ല ജീവനക്കാരൻ നിർദ്ദേശങ്ങൾ നൽകിയതെന്നും പ്രാദേശിക കമ്മ്യൂണിറ്റി വോട്ടർമാരെ ലക്ഷ്യമിട്ട് ഉറുദുവിലും വോട്ട് ചെയ്യാൻ നിർദേശിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇത്തരം ആരോപണങ്ങളെ ഗൗരവത്തോടെയാണ് കാണുന്നതെന്നും അവ പരിശോധിച്ച് കുറ്റക്കാരെ ജോലിയിൽ നിന്നും ഒഴിവാക്കുമെന്നും ഇലക്ഷൻസ് കാനഡ വക്താവ് പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സമഗ്രത സൂക്ഷിക്കുകയാണ് ഏജൻസിയുടെ മുൻഗണനയെന്നും വക്താവ് കൂട്ടിച്ചേർത്തു. ജീവനക്കാരന് ഇനി വോട്ടർമാരുമായി നേരിട്ട് ഇടപെടാനുള്ള അവസരം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.