ഓട്ടവ : യുഎസ്-കാനഡ അതിർത്തി കടന്നെത്തിയ 44 അഭയാർത്ഥികളിൽ ചിലരെ നാടുകടത്തിയതായി കാനഡ ബോർഡർ സർവീസസ് ഏജൻസി (CBSA) അറിയിച്ചു. എന്നാൽ എത്ര പേരെയാണ് യുഎസിലേക്ക് തിരിച്ചയച്ചതെന്ന് വ്യക്തമല്ല. കെബെക്കിലെ സ്റ്റാൻസ്റ്റഡിനടുത്തുള്ള ഹാസ്കൽ റോഡിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. യുഎസ് അതിർത്തി കടക്കാൻ ശ്രമിച്ച 44 കുടിയേറ്റക്കാരെയും മൂന്ന് മനുഷ്യക്കടത്ത് സംഘാംഗങ്ങളെയും ആർസിഎംപി പിടികൂടുകയായിരുന്നു. കുട്ടികളടക്കം 44 പേരെ വായുസഞ്ചാരമില്ലാത്ത ട്രക്കിൽ തിക്കിനിറച്ച നിലയിലായിരുന്നു കണ്ടെത്തിയത്. കുടിയേറ്റക്കാരിൽ ഭൂരിഭാഗവും ഹെയ്തിയൻ വംശജരാണെന്നും ഒരു ഗർഭിണിയായ സ്ത്രീയും നാല് വയസ്സ് പ്രായമുള്ള കുട്ടികളും ഇവരിൽ ഉൾപ്പെട്ടിരുന്നുവെന്നും അധികൃതർ അറിയിച്ചു.

പിടികൂടിയ 44 കുടിയേറ്റക്കാരെ ഇമിഗ്രേഷൻ നടപടികൾക്കായി റീജിനൽ പ്രൊസസ്സിങ് സെന്‍ററിലേക്ക് മാറ്റുകയും പരിശോധനകൾക്ക് ശേഷം അയോഗ്യരാണെന്ന് കരുതപ്പെടുന്ന എല്ലാവരെയും യുണൈറ്റഡ് സ്റ്റേറ്റ്സിലേക്ക് നാടുകടത്തിയതായും സിബിഎസ്എ വക്താവ് ജാക്വലിൻ റോബി അറിയിച്ചു. മനുഷ്യക്കടത്ത് സംഘാംഗങ്ങളായ ഒഗുൽക്കൻ മെർസിൻ (25), ഡോഗൻ അലാക്കസ് (31), ഫിറാത്ത് യുക്‌സെക് എന്നിവർക്കെതിരെ ഇമിഗ്രേഷൻ ആൻഡ് റെഫ്യൂജി പ്രൊട്ടക്ഷൻ ആക്ട് പ്രകാരം കുറ്റകൃത്യം ചെയ്യാൻ പ്രേരിപ്പിക്കുക, സഹായിക്കുക, അനധികൃത മനുഷ്യക്കടത്ത് അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.
