ദില്ലി: ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങി മറിച്ച് വിറ്റ് ലാഭം കൊയ്യുന്നുവെന്ന്
ഡോണള്‍ഡ് ട്രംപിന്റെ ഉപദേഷ്ടാവ് പീറ്റര്‍ നവാറോ. ഇന്ത്യയെ വിമര്‍ശിച്ച അദ്ദേഹം റഷ്യയുമായും ചൈനയുമായും ഇന്ത്യ അടുക്കാന്‍ നോക്കുന്നെന്നും കുറ്റപ്പെടുത്തി. റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഫിനാന്‍ഷ്യല്‍ ടൈംസിലായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
ഇന്ത്യയ്ക്കുള്ള പിഴ തീരുവയെ ന്യായീകരിച്ച അദ്ദേഹം ഇന്ത്യയ്ക്ക് വേദനിക്കുന്നിടത്താണ് അടിച്ചതെന്നും പറഞ്ഞു. റഷ്യന്‍ എണ്ണയുടെ ആഗോള ക്ലിയറിങ് ഹൗസായാണ് ഇന്ത്യ പ്രവര്‍ത്തിക്കുന്നത്. റഷ്യയുടെ ക്രൂഡ് ഓയിലിന് ലോകരാഷ്ട്രങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയപ്പോള്‍ അതിനെ ഉയര്‍ന്ന മൂല്യമുള്ള ഉല്‍പ്പന്നമാക്കി കയറ്റുമതിയിലൂടെ ലാഭം കൊയ്യുകയാണ് ഇന്ത്യ ചെയ്തത്. പകരം റഷ്യയ്ക്ക് ഡോളര്‍ നല്‍കുകയും ചെയ്തു. ഇത് അവസരവാദപരമായ നിലപാടാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

യുഎസും ഇന്ത്യയും തമ്മിലുള്ള വ്യാപാര ചര്‍ച്ചകള്‍ ഈ മാസം അവസാനം ദില്ലിയില്‍ നടക്കുന്നുണ്ട്. ഇതിന് മുന്നോടിയായാണ് പീറ്റര്‍ നവാറോയുടെ വിമര്‍ശനം. റഷ്യ – യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്നാണ് റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയിലിന് വിലക്കേര്‍പ്പെടുത്തിയത്. യുഎസിന്റെയും യൂറോപ്യന്‍ യൂണിയന്റെയും വിമര്‍ശനങ്ങള്‍ക്കിടയിലും ഇന്ത്യ റഷ്യയുമായി എണ്ണ ഇടപാട് തുടര്‍ന്നു. യൂറോപ്പില്‍ നിന്നുള്ള പരമ്പരാഗത സാധനങ്ങള്‍ വഴിതിരിച്ചുവിട്ടതിനാലാണ് റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യാന്‍ തുടങ്ങിയതെന്നാണ് ഇന്ത്യയുടെ വിശദീകരണം. ഇന്ത്യയെ വിമര്‍ശിക്കുന്ന രാജ്യങ്ങള്‍ പോലും റഷ്യയുമായി വ്യാപാരത്തില്‍ ഏര്‍പ്പെടുന്നുണ്ട്.
