എഡ്മിന്‍റൻ : പ്രവിശ്യാവ്യാപക അധ്യാപക പണിമുടക്ക് നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതായി എഡ്മിന്‍റൻ ചേംബർ ഓഫ് കൊമേഴ്‌സ്. തൊഴിൽ തർക്കത്തിൽ ചേംബർ ഒരു പക്ഷം പിടിക്കുന്നില്ലെന്നും എന്നാൽ പണിമുടക്ക് എത്രയും വേഗം പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അസോസിയേഷൻ ലീഡർ ഡഗ് ഗ്രിഫിത്ത്സ് പറഞ്ഞു. കുട്ടികളെ പരിപാലിക്കാൻ മാതാപിതാക്കൾ വീട്ടിൽ തന്നെ തുടരുന്നത് വ്യാപാരമേഖലയിൽ പ്രതിസന്ധി രൂക്ഷമാക്കിയതായി ഗ്രിഫിത്ത്സ് പറയുന്നു. സംരംഭകർക്കും ജീവനക്കാർക്കും അവരുടെ സമൂഹങ്ങൾക്കും ഉണ്ടാകുന്ന ദോഷങ്ങൾ കുറയ്ക്കുന്നതിന് വേഗത്തിൽ നടപടിയെടുക്കണമെന്നും അദ്ദേഹം പ്രവിശ്യാ സർക്കാരിനോട് ആവശ്യപ്പെട്ടു.

2,500 സ്‌കൂളുകളിൽ നിന്ന് ഏകദേശം 740,000 വിദ്യാർത്ഥികളെ ബാധിച്ച പണിമുടക്ക് രണ്ടാം ആഴ്ച പൂർത്തിയാവുകയാണ്. അതേസമയം നിയമസഭാ ചേരുന്ന ഒക്ടോബർ അവസാന വാരത്തിൽ പണിമുടക്ക് അവസാനിപ്പിച്ച് അധ്യാപകർ ജോലിയിൽ തിരികെ പ്രവേശിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഒക്ടോബർ 20 തിങ്കളാഴ്ച അധ്യാപകരോട് ക്ലാസിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ട് പ്രവിശ്യാ സർക്കാർ വ്യാഴാഴ്ച ആൽബർട്ട ടീച്ചേഴ്‌സ് അസോസിയേഷന് (ATA) കത്ത് അയച്ചതായി ATA പ്രസിഡൻ്റ് ജേസൺ ഷില്ലിങ് പറഞ്ഞു.
