അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ കടുത്ത തിരിച്ചടി നൽകുമെന്ന് പ്രഖ്യാപിച്ച് ഇറാൻ രംഗത്തെത്തി. ഇറാന്റെ ഊർജ്ജനിലയങ്ങൾ തകർത്താൽ ഗൾഫ് രാജ്യങ്ങളിലേക്കും ഇസ്രയേലിലേക്കുമുള്ള കുടിവെള്ള വിതരണം തടയുമെന്നാണ് ഇറാന്റെ ഭീഷണി.
ഗൾഫ് രാജ്യങ്ങളും ഇസ്രയേലും കുടിവെള്ളത്തിനായി ആശ്രയിക്കുന്ന കടൽവെള്ളം ശുദ്ധീകരണ പ്ലാന്റുകൾ (ഡിസാലിനേഷൻ കേന്ദ്രങ്ങൾ) തകർക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. മാത്രമല്ല, ഇറാന്റെ ഊർജ്ജ കേന്ദ്രങ്ങൾ ആക്രമിക്കപ്പെട്ടാൽ, അവ പുനർനിർമ്മിക്കുന്നത് വരെ ലോകത്തെ പ്രധാന എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്ക് പൂർണ്ണമായും അടച്ചിടുമെന്ന് ഇറാൻ റവല്യൂഷണറി ഗാർഡ് അറിയിച്ചു.

തിങ്കളാഴ്ച പുലർച്ചെ ഇസ്രയേലിന് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തി. യുഎഇ തലസ്ഥാനമായ അബുദാബിക്ക് നേരെ വന്ന മിസൈലിനെ പ്രതിരോധ സംവിധാനം തകർത്തു. ഇതിന്റെ അവശിഷ്ടങ്ങൾ വീണ് ഒരു ഇന്ത്യക്കാരന് നിസ്സാര പരിക്കേറ്റു. ബഹ്റൈനിൽ നേരത്തെയുണ്ടായ വൻ സ്ഫോടനം ഇറാന്റെ ആക്രമണമല്ലെന്ന് വ്യക്തമായി. ഇറാൻ ഡ്രോണിനെ വെടിവെച്ചിടാൻ അമേരിക്ക അയച്ച മിസൈൽ ദിശതെറ്റി വീണതാണ് നാശനഷ്ടമുണ്ടാക്കിയത്.
48 മണിക്കൂറിനുള്ളിൽ ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാന്റെ വൈദ്യുത നിലയങ്ങൾ തകർക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഇതിന് മറുപടിയായാണ് ഇറാൻ തങ്ങളുടെ സൈനിക നീക്കങ്ങൾ ശക്തമാക്കിയത്.
