മുംബൈ: ദശാബ്ദങ്ങളോളം തന്റെ മാസ്മരിക ശബ്ദത്തിലൂടെ ഇന്ത്യൻ സിനിമാ സംഗീത ലോകത്തെ വിസ്മയിപ്പിച്ച ഇതിഹാസ ഗായിക ആശാ ഭോസ്‌ലേ (92) അന്തരിച്ചു. ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ശനിയാഴ്ചയാണ് ആശാ ഭോസ്ലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ത്യൻ സംഗീത ചരിത്രത്തിലെ ഒരു സുവർണ്ണ യുഗത്തിനാണ് ഇതോടെ തിരശ്ശീല വീഴുന്നത്. വിഖ്യാത ഗായിക ലതാ മങ്കേഷ്‌കറിൻ്റെ സഹോദരിയാണ് ആശാ ഭോസ്ലെ. ഒ.പി. നയ്യാറുമായുള്ള കൂട്ടുകെട്ടിൽ പിറന്ന ‘ആവോ ഹുസൂർ തുംകോ’, ആർ.ഡി. ബർമ്മനോടൊപ്പമുള്ള ‘ചുര ലിയാ ഹേ തുംനേ ജോ ദിൽ കോ’ തുടങ്ങിയ ഗാനങ്ങൾ ഇന്നും സംഗീതപ്രേമികൾക്കിടയിൽ സുപരിചിതമാണ്. ‘പിയാ തൂ അബ് തോ ആജാ’, ‘യേ മേരാ ദിൽ’ തുടങ്ങിയ ഗാനങ്ങളിലൂടെ അവർ ഹിന്ദി സിനിമാ സംഗീതത്തിൽ പുതിയൊരു തരംഗം തന്നെ സൃഷ്ടിച്ചു. പത്തോളം ഭാഷകളിലായി 12,000-ത്തിലധികം ഗാനങ്ങൾ ആലപിച്ചിട്ടുള്ള അവർ, ലോകത്ത് ഏറ്റവും കൂടുതൽ ഗാനങ്ങൾ റെക്കോർഡ് ചെയ്ത ഗായിക എന്ന നിലയിൽ ഗിന്നസ് വേൾഡ് റെക്കോർഡിലും ഇടംപിടിച്ചിട്ടുണ്ട്. ശാസ്ത്രീയ സംഗീതം മുതൽ പോപ്പ്, ഗസലുകൾ, ഭജനുകൾ എന്നിവയിൽ വരെ തന്റെ പ്രാവീണ്യം തെളിയിച്ച വ്യക്തിയായിരുന്നു അവർ. രാജ്യം പത്മവിഭൂഷൺ, ദാദാസാഹിബ് ഫാൽക്കെ അവാർഡ് എന്നിവ നൽകി അവരെ ആദരിച്ചിട്ടുണ്ട്. കൂടാതെ നിരവധി ദേശീയ പുരസ്കാരങ്ങളും ഫിലിംഫെയർ അവാർഡുകളും അവർ സ്വന്തമാക്കി.

സംഗീത സംവിധായകൻ ആർ.ഡി. ബർമ്മനുമായുള്ള (പഞ്ചം ദാ) അവരുടെ കൂട്ടുകെട്ട് ബോളിവുഡിന് എക്കാലത്തെയും മികച്ച ഹിറ്റുകൾ സമ്മാനിച്ചു. 1990-കളിലും 2000-ന്റെ തുടക്കത്തിലും എ.ആർ. റഹ്മാനുമായുള്ള കൂട്ടുകെട്ടിലൂടെ ‘തൻഹ തൻഹ’, ‘രംഗീല റേ’ തുടങ്ങിയ ഐക്കണിക് ഗാനങ്ങൾ അവർ സമ്മാനിച്ചു. ‘കഭി തോ നസർ മിലാവോ’ പോലുള്ള ഇൻഡിപോപ്പ് ഗാനങ്ങളിലൂടെ പുതിയ തലമുറയുടെയും പ്രിയങ്കരിയായി ആശ മാറി. ഇന്ത്യൻ സംഗീതത്തിന് നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ച് നിരവധി പുരസ്കാരങ്ങൾ അവരെ തേടിയെത്തിയിട്ടുണ്ട്. 2000-ൽ ദാദാസാഹിബ് ഫാൽക്കെ അവാർഡും 2008-ൽ പത്മവിഭൂഷണും നൽകി രാജ്യം അവരെ ആദരിച്ചു. കൂടാതെ ‘ഉംറാവോ ജാൻ’, ‘ഇജാസത്ത്’ എന്നീ ചിത്രങ്ങളിലെ മികച്ച ആലാപനത്തിന് രണ്ട് തവണ ദേശീയ ചലച്ചിത്ര അവാർഡുകളും അവർ സ്വന്തമാക്കിയിട്ടുണ്ട്. “സംഗീതം എന്റെ ശ്വാസമാണ്,” എന്ന് പലപ്പോഴും പറയാറുള്ള ആശാ ഭോസ്‌ലേയുടെ ശബ്ദം ‘ദം മാരോ ദം’, ‘ചുരാ ലിയാ ഹേ തുംനേ’ തുടങ്ങി എണ്ണമറ്റ ഗാനങ്ങളിലൂടെ എന്നും ആസ്വാദകരുടെ ഉള്ളിൽ മുഴങ്ങും.
