നാസിക്: പ്രമുഖ ഐടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ (TCS) നാസിക് യൂണിറ്റിൽ വനിതാ ജീവനക്കാർ ലൈംഗിക പീഡനത്തിനും നിർബന്ധിത മതപരിവർത്തന ശ്രമത്തിനും ഇരയായതായി റിപ്പോർട്ട്. സംഭവവുമായി ബന്ധപ്പെട്ട് സ്ഥാപനത്തിലെ എച്ച്.ആർ ഉദ്യോഗസ്ഥയായ നിദ ഖാൻ ഉൾപ്പെടെ ഏഴുപേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.
ടീം ലീഡർമാർ വനിതാ ജീവനക്കാരെ ലൈംഗികമായി ചൂഷണം ചെയ്തതായും ഇതിന് എച്ച്.ആർ ഉദ്യോഗസ്ഥ ഒത്താശ ചെയ്തതായും പരാതിയിൽ പറയുന്നു. പീഡനത്തെക്കുറിച്ച് ഇമെയിൽ വഴി പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാൻ എച്ച്.ആർ ഉദ്യോഗസ്ഥയായ നിദ ഖാൻ തയ്യാറായില്ലെന്ന് അന്വേഷണസംഘം കണ്ടെത്തി. ഇരകളായ ജീവനക്കാരെ നമസ്കാരിക്കാനും ബീഫ് കഴിക്കാനും നിർബന്ധിച്ചതായും ഇസ്ലാമിലേക്ക് മതപരിവർത്തനം ചെയ്യാൻ സമ്മർദ്ദം ചെലുത്തിയതായും അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.

എച്ച്.ആർ ഉദ്യോഗസ്ഥയായ നിദ ഖാനെ കൂടാതെ ആസിഫ് അന്‍സാരി, ഷാഫി ഷെയ്ക്ക്, ഷാരൂഖ് ഖുറേഷി, റാസ മേമന്‍, തൗസിഫ് അത്തര്‍, ഡാനിഷ് ഷെയ്ക്ക് എന്നിവരാണ് അറസ്റ്റിലായത്. മാർച്ച് 26 മുതൽ ഏപ്രിൽ 3 വരെയുള്ള കാലയളവിൽ എട്ട് എഫ്‌ഐആറുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രതികൾക്കെതിരെ ബലാത്സംഗം , ലൈംഗികാതിക്രമം, മതവികാരങ്ങളെ വ്രണപ്പെടുത്തൽ തുടങ്ങിയ ഗുരുതര വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.
പൂനെ സാവിത്രിബായി ഫുലെ സർവകലാശാലയിലെ മുൻ വിദ്യാർത്ഥിനിയാണ് നിദ ഖാൻ, ജീവനക്കാരുടെ പരാതികൾ പരിഹരിക്കേണ്ട ‘പോഷ്’ (POSH) നിയമങ്ങൾ നടപ്പിലാക്കാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥയായിരുന്നു. എന്നാൽ പീഡനത്തിന് പ്രേരണ നൽകുകയും കുറ്റവാളികളെ സംരക്ഷിക്കുകയും ചെയ്തതിനാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. നാസിക് പൊലീസ് കമ്മീഷണറുടെ മേൽനോട്ടത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
