ഓട്ടവ: നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ കിഴക്കൻ ഒന്റാരിയോയിലും കെബെക്കിലും വെള്ളപ്പൊക്ക മുന്നറിയിപ്പ്. വാരാന്ത്യത്തിൽ ഓട്ടവയിലെയും ഗാറ്റിനോയിലെയും താമസക്കാർ തങ്ങളുടെ വീടുകൾ സംരക്ഷിക്കുന്നതിനായുള്ള തീവ്രമായ തയ്യാറെടുപ്പുകളിലാണ്. ഓട്ടവ നദിയിൽ 14 സെന്റീമീറ്ററും ഗാറ്റിനോ നദിയിൽ എട്ട് സെന്റീമീറ്റർ വരെയും ജലനിരപ്പ് ഉയരുമെന്ന് അധികൃതർ അറിയിച്ചു.
പ്രളയസാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ മണൽച്ചാക്കുകൾ ഉപയോഗിച്ച് താൽക്കാലിക തടയണകൾ നിർമ്മിക്കുകയാണ്. പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും സഹായമേകാൻ നാട്ടുകാർ മുൻകൈ എടുക്കുന്നുണ്ട്. ഗാറ്റിനോയിൽ മാത്രം ഏകദേശം 120 ഓളം കെട്ടിടങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണെന്നും, അടിയന്തര സാഹചര്യങ്ങളിലല്ലാതെ ഉയർന്ന അപകടസാധ്യതയുള്ള പ്രദേശങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും നഗരസഭാ അധികൃതർ മുന്നറിയിപ്പ് നൽകി.

മണൽച്ചാക്കുകൾ ശേഖരിക്കുന്നതിനായി ഓട്ടവയിലും കെബെക്കിലുമായി 15 കേന്ദ്രങ്ങൾ അധികൃതർ ഇതിനകം തുറന്നിട്ടുണ്ട്. ബേസ്മെന്റ് ജനലുകളിൽ മണൽച്ചാക്കുകൾ അടുക്കിയും പമ്പുകൾ ഉപയോഗിച്ച് വെള്ളം പുറന്തള്ളിയുമാണ് വീടുകളെ ജനങ്ങൾ സംരക്ഷിക്കുന്നത്. ഈ മാസം ഒട്ടാവയിൽ ഇതിനകം 83 മില്ലിമീറ്ററിലധികം മഴ ലഭിച്ചതായി എൻവയോൺമെന്റ് കാനഡ വ്യക്തമാക്കി. കഴിഞ്ഞ ഒരാഴ്ചയിൽ മാത്രം 62 മില്ലിമീറ്റർ മഴ ലഭിച്ചത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയതായും റിപ്പോർട്ടുകളുണ്ട്.
