ഓട്ടവ: കൺസർവേറ്റീവ് പാർട്ടിലീഡർ പിയേർ പൊളിയേവിനെ മാറ്റണമെന്ന് ആഗ്രഹിക്കുന്ന വോട്ടർമാരുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായതായി ആംഗസ് റീഡ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ സർവേ റിപ്പോർട്ട് . കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടിക്ക് വോട്ട് ചെയ്ത 590 പേർ ഉൾപ്പെടെ 1,640 കാനഡക്കാരിലാണ് സർവേ നടത്തിയത്. അടുത്ത തിരഞ്ഞെടുപ്പിൽ പൊളിയേവ് തന്നെ പാർട്ടിയെ നയിക്കണമോ എന്നതായിരുന്നു പ്രധാന ചോദ്യം.

സർവേയിൽ പങ്കെടുത്ത കൺസർവേറ്റീവ് വോട്ടർമാരിൽ 60 ശതമാനത്തോളം പേർ അദ്ദേഹം നേതൃസ്ഥാനത്ത് തുടരണമെന്ന് അഭിപ്രായപ്പെട്ടപ്പോൾ, 30 ശതമാനം പേർ അദ്ദേഹം മാറണമെന്ന പക്ഷക്കാരാണ്. കഴിഞ്ഞ ഓഗസ്റ്റിൽ നടന്ന ഉപതിരഞ്ഞെടുപ്പ് സമയത്തെ അപേക്ഷിച്ച് പൊളിയേവ് രാജിവെക്കണമെന്ന് ആഗ്രഹിക്കുന്നവരുടെ എണ്ണം ഇപ്പോൾ ഇരട്ടിയായി വർധിച്ചിരിക്കുകയാണ്. കഴിഞ്ഞ ഏപ്രിലിൽ നടന്ന തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട പൊളിയേവ്, ഓഗസ്റ്റിലെ ഉപതിരഞ്ഞെടുപ്പിലൂടെയാണ് സഭയിലേക്ക് തിരിച്ചെത്തിയത്.
കഴിഞ്ഞ ആറുമാസത്തിനിടെ കൺസർവേറ്റീവ് പാർട്ടിയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നാല് എംപിമാർ പാർട്ടി വിട്ട് ലിബറൽ പക്ഷത്ത് ചേർന്നത് പാർട്ടിക്ക് വലിയ തിരിച്ചടിയായി മാറിയിരുന്നു. ഇതോടെ പ്രധാനമന്ത്രി മാർക്ക് കാർണിക്ക് സഭയിൽ ഭൂരിപക്ഷം ലഭിക്കുകയും ചെയ്തിരുന്നു.
