ടൊറന്റോ: ബില്ലി ബിഷപ്പ് വിമാനത്താവളം വികസിപ്പിക്കുന്നതിനായി സിറ്റിയുടെ ഉടമസ്ഥതയിലുള്ള ഭൂമി ഏറ്റെടുക്കാനുള്ള പ്രീമിയർ ഡഗ് ഫോർഡിന്റെ നീക്കത്തിനെതിരെ ടൊറന്റോ മേയർ ഒലീവിയ ചൗ രംഗത്തെത്തി. വിമാനത്താവള വികസനത്തിനായി ‘ലിറ്റിൽ നോർവേ പാർക്ക്’ ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങൾ പാർക്കിംഗ് ലോട്ടുകളാക്കി മാറ്റാനാണ് പ്രവിശ്യയുടെ നീക്കമെന്ന് മേയർ ആരോപിച്ചു. ഫെഡറൽ ഗവൺമെന്റ്, ടൊറന്റോ പോർട്ട് അതോറിറ്റി, ടൊറന്റോ സിറ്റി എന്നിവർ തമ്മിലുള്ള കരാറിൽ നിന്ന് സിറ്റിയെ ഒഴിവാക്കി നിയന്ത്രണം പൂർണ്ണമായും പ്രവിശ്യയുടെ കീഴിലാക്കാൻ ‘ബിൽഡിംഗ് ബില്ലി ബിഷപ്പ് എയർപോർട്ട് ആക്ട്, 2026’ എന്ന പുതിയ നിയമം വ്യാഴാഴ്ച അവതരിപ്പിച്ചിരുന്നു.
വിമാനത്താവളത്തിൽ വലിയ ജെറ്റ് വിമാനങ്ങൾക്ക് ലാൻഡ് ചെയ്യാൻ സൗകര്യമൊരു ക്കുന്നതിനായി റൺവേ നീട്ടാനാണ് പദ്ധതി. ഇതിന്റെ ഭാഗമായി സമീപത്തുള്ള പാർക്കു കളും പൊതുസ്ഥലങ്ങളും ഏറ്റെടുക്കും.നഗരസഭയുടെയോ ജനങ്ങളുടെയോ അനുമതി യില്ലാതെ ഭൂമി പിടിച്ചെടുക്കുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും ഇത് നഗരത്തിന്റെ ഭാവി തീരുമാനിക്കാനുള്ള ജനങ്ങളുടെ അവകാശത്തെ ഇല്ലാതാക്കുന്നുവെന്നാണ് മേയർ മുന്നോട്ടുവയ്‌ക്കുന്ന വാദം. ഇതുമായി ബന്ധപ്പെട്ട് മേയർ അവതരിപ്പിച്ച അടിയന്തര പ്രമേയം സിറ്റി കൗൺസിൽ വോട്ടിനിട്ട് അംഗീകരിച്ചു.

ഭൂമി ഏറ്റെടുക്കൽ നടപടികൾ തടയാൻ ഫെഡറൽ ഗവൺമെന്റിനോട് ആവശ്യപ്പെടാനും സിറ്റിയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി പ്രവിശ്യയ്‌ക്കെതിരെ നിയമപോരാട്ടം നടത്താനും കൗൺസിൽ അനുമതി നൽകി. ഭൂമി വിട്ടുനൽകേണ്ടി വരികയാണെങ്കിൽ, കഴിഞ്ഞ 40 വർഷത്തെ നിക്ഷേപം കണക്കിലെടുത്ത് വൻതുക നഷ്ടപരിഹാരമായി ആവശ്യപ്പെടും. കൂടാതെ സമീപത്തുള്ള സ്‌കൂളുകൾ, കമ്മ്യൂണിറ്റി സെന്ററുകൾ എന്നിവ മാറ്റി സ്ഥാപിക്കാനുള്ള ചെലവും പ്രവിശ്യ വഹിക്കണമെന്നും സിറ്റി കൗൺസിൽ ആവശ്യപ്പെട്ടു. എന്നാൽ വിമാനത്താവളത്തിന്റെ ആധുനികവൽക്കരണത്തിനും ദീർഘകാല വളർച്ചയ്ക്കും ഈ നടപടി അത്യന്താപേക്ഷിതമാണെന്നാണ് പ്രവിശ്യാ ഗവൺമെന്റിൻ്റെ നിലപാട്. പാർക്കിന് സംഭവിക്കുന്ന ആഘാതം കുറയ്ക്കാൻ ശ്രമിക്കുമെന്നും ഭൂമി ഏറ്റെടുക്കുന്നതിന് ന്യായമായ നഷ്ടപരിഹാരം നൽകുമെന്നും സർക്കാർ അറിയിച്ചു.
