വാഷിങ്ടൺ: അമേരിക്കയിലെ വായു മലിനീകരണ തോത് സംബന്ധിച്ച 27-ാമത് വാർഷിക ‘സ്റ്റേറ്റ് ഓഫ് ദി എയർ’ റിപ്പോർട്ട് പുറത്തുവന്നു. വാഹനങ്ങളിൽ നിന്നും ഫാക്ടറികളിൽ നിന്നുമുള്ള പുകയും വർദ്ധിച്ചുവരുന്ന അന്തരീക്ഷ താപനിലയുമാണ് അമേരിക്കൻ നഗരങ്ങളിലെ വായുവിന്റെ ഗുണനിലവാരം തകർക്കുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
അമേരിക്കയിൽ വായു മലിനീകരണം ഏറ്റവും രൂക്ഷമായ നഗരമായി കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസ്-ലോംഗ് ബീച്ച് പ്രദേശം തിരഞ്ഞെടുക്കപ്പെട്ടു. ഓസോൺ മലിനീകരണത്തിലാണ് ഈ പ്രദേശം ഒന്നാമതെത്തിയത്. വായു മലിനീകരണം ഏറ്റവും കൂടുതലുള്ള ആദ്യ നഗരങ്ങളിൽ ഭൂരിഭാഗവും കാലിഫോർണിയ സംസ്ഥാനത്താണ്. മലിനീകരണം രൂക്ഷമായ മറ്റ് പ്രധാന നഗരങ്ങളും കാലിഫോർണിയയിൽ തന്നെയാണ്.

വാഹനങ്ങൾ, വ്യവസായങ്ങൾ എന്നിവയിൽ നിന്നുള്ള മലിനീകരണത്തോടൊപ്പം ആഗോളതാപനവും പ്രശ്നം വഷളാക്കുന്നു. ഉയർന്ന ചൂട് ഓസോൺ രൂപീകരണത്തെ വേഗത്തിലാക്കുന്നു, ഇത് ശ്വസനതടസ്സത്തിനും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നു ഇതെല്ലാം കാരണം ആണ് ഈ നഗരങ്ങൾ ഏറ്റവും മോശം വായു മലിനീകരണമുള്ള ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുന്നത്.
കുട്ടികൾ, പ്രായമായവർ, ശ്വാസകോശ രോഗമുള്ളവർ എന്നിവർക്ക് ഈ സാഹചര്യം വലിയ ആരോഗ്യ ഭീഷണിയാണ് ഉയർത്തുന്നത്. പതിറ്റാണ്ടുകളായി മലിനീകരണം കുറയ്ക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും കാലിഫോർണിയയിൽ ഇപ്പോഴും വായു ഗുണനിലവാരം മോശമായി തുടരുന്നതിൽ വിദഗ്ദ്ധർ ആശങ്ക രേഖപ്പെടുത്തി.
