കീവ്: നാറ്റോ സഖ്യത്തിനുള്ളിൽ രാഷ്ട്രീയ തർക്കങ്ങൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ, യുക്രെയ്ന് ശക്തമായ പിന്തുണയും ആശ്വാസവും പകർന്ന് കാനഡയുടെ പ്രതിരോധ സേനാ മേധാവി ജനറൽ ജെന്നി കാരിഗ്നാൻ. കീവിൽ നടന്ന സുരക്ഷാ ഉച്ചകോടിയിൽ സംസാരിക്കവെയാണ്, നിലവിലെ പ്രതിസന്ധികൾക്കിടയിലും നാറ്റോ സുശക്തമാണെന്ന സന്ദേശം അവർ യുക്രെയ്ന് നൽകിയത്. ഇറാനുമായുള്ള യുദ്ധത്തിൽ യു.എസിനെയും ഇസ്രായേലിനെയും പിന്തുണയ്ക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന് സഖ്യകക്ഷി കൾക്കെതിരെ ട്രംപ് കടുത്ത വിമർശനം ഉയർത്തിയിരുന്നു. നാറ്റോയുടെ ഐക്യം ഇപ്പോഴും തകർക്കാനാവാത്തതാണെന്നും ജനാധിപത്യ രാജ്യങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ സ്വാഭാവികമാണെന്നും മുൻപും ഇത്തരം വെല്ലുവിളികളെ നാം മറികടന്നിട്ടുണ്ടെന്നും ജനറൽ ജെന്നി കാരിഗ്നാൻ വ്യക്തമാക്കി. സൈനികതലത്തിൽ സഖ്യരാജ്യങ്ങൾ ക്കിടയിലുള്ള സഹകരണം മികച്ച രീതിയിൽ മുന്നോട്ട് പോകുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. യു.എസ് പിന്തുണ കുറയുകയാണെങ്കിൽ സഖ്യത്തെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്നതിനെക്കുറിച്ച് യൂറോപ്യൻ രാജ്യങ്ങൾ ‘പ്ലാൻ ബി’ ആലോചിക്കു ന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. യു.എസ് സഹായമില്ലാതെ തന്നെ സഖ്യത്തിന്റെ പ്രവർത്തനം ഉറപ്പാക്കാനുള്ള നീക്കങ്ങൾ സജീവമാണ്.

സുരക്ഷയുടെയും വിഭവ വികസനത്തിന്റെയും പേരിൽ ഗ്രീൻലാൻഡ് പിടിച്ചെടുക്കാനുള്ള യു.എസ് നീക്കങ്ങളാണ് നാറ്റോയ്ക്കുള്ളിലെ വിള്ളലുകൾ കൂട്ടിയത്. നാറ്റോ സഖ്യത്തിന്റെ ഐക്യം യുക്രെയ്നെ സംബന്ധിച്ചിടത്തോളം ജീവന്മരണ പോരാട്ടമാണ്. യുക്രെയ്ൻ നാറ്റോയിൽ ചേരുന്നതിനെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ എതിർക്കുന്നുണ്ടെങ്കിലും, അംഗത്വത്തിലേക്കുള്ള പാത മാറ്റമില്ലാത്തതാണെന്ന് നാറ്റോ ആവർത്തിക്കുന്നു. യു.എസ് അമേരിക്കയുടെ പിന്മാറ്റ സാധ്യതകളെക്കുറിച്ചുള്ള വാർത്തകളിൽ സംശയം പ്രകടിപ്പിച്ച ജനറൽ കാരിഗ്നാൻ സഖ്യത്തിന്റെ കരുത്ത് ഓരോ രാജ്യത്തിന്റെയും സംഭാവനകൾക്കനുസരിച്ച് ക്രമീകരിക്കുമെന്നും കൂട്ടിച്ചേർത്തു.
