ടൊറന്റോ: ടൊറന്റോ ട്രാൻസിറ്റ് കമ്മീഷനിലെ (TTC) തൊഴിലാളികൾ പണിമുടക്കിലേക്ക് നീങ്ങുന്നു. ഇലക്ട്രിക്കൽ, സിഗ്നൽ വിഭാഗങ്ങളിലെ എഴുന്നൂറോളം തൊഴിലാളികളാണ് തൊഴിൽ നടപടികൾക്ക് ഒരുങ്ങുന്നത്. ശമ്പള വർദ്ധനവും മറ്റ് ആനുകൂല്യങ്ങളുമാണ് പ്രധാന തർക്കവിഷയങ്ങൾ. നിലവിലെ കരാർ മാർച്ച് 31-ന് അവസാനിച്ചിരുന്നു. അംഗങ്ങൾ പണിമുടക്കിന് അനുകൂലമായാണ് വോട്ട് ചെയ്തിരിക്കുന്നതെന്ന് യൂണിയൻ (CUPE Local 2) വ്യക്തമാക്കി.
ജൂൺ 12-ന് ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് ഒരു ധാരണയിലെത്താനാണ് ശ്രമിക്കുന്നതെന്ന് ടിടിസി സിഇഒ മൻദീപ് ലാലി പറഞ്ഞു. ഗതാഗത തടസ്സമുണ്ടായാൽ അത് ലോകകപ്പ് ആരാധകരെ വലിയ രീതിയിൽ ബാധിക്കും. മാനേജ്‌മെന്റ് ചർച്ചകൾക്ക് പകരം സമ്മർദ്ദ തന്ത്രങ്ങളാണ് പ്രയോഗിക്കുന്നതെന്ന് യൂണിയൻ കുറ്റപ്പെടുത്തി. ജീവിതച്ചെലവ് വർദ്ധിക്കുന്ന സാഹചര്യത്തിൽ അർത്ഥവത്തായ ശമ്പള വർദ്ധനവ് വേണമെന്നാണ് ഇവരുടെ ആവശ്യം.

ലോകകപ്പ് സമയത്ത് തടസ്സമില്ലാത്ത സേവനം നൽകാൻ പ്രതിജ്ഞാബദ്ധമാണെന്ന് ടിടിസി അറിയിച്ചിട്ടുണ്ടെങ്കിലും, പണിമുടക്ക് നടന്നാൽ പകരം സംവിധാനങ്ങൾ എത്രത്തോളം ഫലപ്രദമാകുമെന്ന ആശങ്കയിലാണ് നഗരവാസികൾ.
