വർഷങ്ങൾക്ക് മുൻപ് ഐപിഎൽ മൈതാനത്ത് നടന്ന ‘തല്ല്’ വിവാദം വീണ്ടും പുകയുന്നു. മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്ങിനെതിരേ ഗുരുതര ആരോപണങ്ങളുമായാണ് മലയാളി താരം എസ്. ശ്രീശാന്ത് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ഹർഭജൻ അന്നത്തെ സംഭവം വരുമാനമുണ്ടാക്കാനായി ഉപയോഗിക്കുന്നു എന്നാണ് ശ്രീശാന്തിന്റെ ആക്ഷേപം.
അന്നത്തെ തല്ലിനെ ആസ്പദമാക്കി നിർമ്മിച്ച ഒരു പരസ്യ ചിത്രത്തിൽ ഹർഭജൻ അഭിനയിച്ചതാണ് ശ്രീശാന്തിനെ പ്രകോപിപ്പിച്ചത്. ഈ പരസ്യത്തിനായി ഹർഭജൻ 80 ലക്ഷം മുതൽ ഒരു കോടി രൂപ വരെ വാങ്ങിയെന്ന് ശ്രീശാന്ത് ആരോപിക്കുന്നു.
പരസ്യം സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കാൻ ഹർഭജൻ ശ്രീശാന്തിന്റെ സഹായം തേടിയതായും ഇത് തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്നും താരം പറഞ്ഞു.

ഐപിഎൽ ആദ്യ സീസണിൽ പഞ്ചാബ് കിങ്സും മുംബൈ ഇന്ത്യൻസും തമ്മിലുള്ള മത്സരത്തിന് ശേഷമായിരുന്നു ഹർഭജൻ ശ്രീശാന്തിന്റെ മുഖത്തടിച്ചത്. അന്ന് മൈതാനത്ത് വെച്ച് ശ്രീശാന്ത് കരഞ്ഞത് വലിയ വാർത്തയായിരുന്നു. പിന്നീട് ഇരുവരും സൗഹൃദത്തിലായെന്ന് കരുതിയെങ്കിലും പുതിയ സംഭവങ്ങളോടെ ബന്ധം വീണ്ടും വഷളായിരിക്കുകയാണ്. ശ്രീശാന്തിന്റെ വെളിപ്പെടുത്തലുകൾ ദേശീയ മാധ്യമങ്ങളിലടക്കം ചർച്ചയായിട്ടുണ്ടെങ്കിലും ഹർഭജൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.
