ടെഹ്റാൻ/ വാഷിങ്ടൺ: യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചയ്ക്കായി യുഎസ് ‘അപേക്ഷിക്കുക’ ആണെന്നും അപേക്ഷ പരിഗണിക്കാമെന്നും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറഗ്ചി പറഞ്ഞു. ഇറാൻ യുദ്ധത്തിന്റെ ലക്ഷ്യങ്ങളിൽ ഒന്നുപോലും നേടാൻ യുഎസിന് കഴിഞ്ഞിട്ടില്ലെന്നും പരിഹസിച്ച അറഗ്ചി പരിഹസിച്ചു. ലോകത്തിലെ വലിയ സൂപ്പർപവറിനെയാണ് ഇറാൻ എതിർത്തുനിന്നത്. അവർ ഇതിൽ ഒരു ലക്ഷ്യം പോലും നേടിയില്ല. അതുകൊണ്ടാണ് അവർ ചർച്ചയ്ക്കായി അപേക്ഷിച്ചത്. അത് നമ്മൾ പരിഗണിക്കുന്നുണ്ടെന്നും റഷ്യയിലെ മാധ്യമങ്ങളോടു പറഞ്ഞു.

ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായുള്ള ചർച്ചകൾക്കായാണ് അറഗ്ചിയും സംഘവും സെന്റ് പീറ്റേഴ്സ്ബർഗിലെത്തിയത്. പാക്കിസ്ഥാൻ, ഒമാൻ സന്ദർശനങ്ങൾക്ക് ശേഷമാണ് അറഗ്ചി റഷ്യയിലെത്തിയത്. സ്ഥിരവും ശക്തവുമായ സംവിധാനമാണ് ഇറാന്റേതെന്ന് പുട്ടിനുമായുള്ള ചർച്ചയിൽ അറഗ്ചി പറഞ്ഞു. റഷ്യ ഇറാനൊപ്പം നിന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാന്റെയും മേഖലയുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനും പശ്ചിമേഷ്യയിൽ സമാധാനം ഉറപ്പാക്കുന്നതിനുമായി സാധ്യമായതെല്ലാം ചെയ്യുമെന്ന് പുടിൻ ഇറാന് ഉറപ്പു നൽകി.
