ടൊറന്റോ: നഗരമധ്യത്തിലെ ബില്ലി ബിഷപ്പ് വിമാനത്താവളത്തിൽ ജെറ്റ് വിമാനങ്ങൾക്ക് ലാൻഡ് ചെയ്യാൻ സൗകര്യമൊരുക്കുന്നതിനായി റൺവേ വിപുലീകരിക്കാൻ ടൊറന്റോ പോർട്ട് അതോറിറ്റി തീരുമാനിച്ചു. ഒന്റാറിയോ തടാകത്തിലേക്ക് അര കിലോമീറ്ററിലധികം ഭൂമി നികത്തിക്കൊണ്ടാണ് ഈ വൻ വികസന പദ്ധതി നടപ്പിലാക്കുന്നത്.
നിലവിൽ 1,216 മീറ്റർ മാത്രമുള്ള റൺവേ 1,830 മീറ്ററായി ഉയർത്തും. സുരക്ഷാ മേഖലകൾ കൂടി ഉൾപ്പെടുമ്പോൾ വിമാനത്താവളത്തിന്റെ ആകെ നീളം 2.1 കിലോമീറ്ററായി വർദ്ധിക്കും. വിപുലീകരണത്തിന്റെ ഭാഗമായി ഒന്റാറിയോ തടാകത്തിന്റെ പടിഞ്ഞാറ് ഭാഗത്തേക്ക് റൺവേ നീളും. നിർദ്ദിഷ്ട സ്പായും വാട്ടർപാർക്കും വരുന്ന ഒന്റാറിയോ പ്ലേസിന് സമീപത്തേക്കാണ് വിമാനത്താവളം വ്യാപിക്കുക.

ടൊറന്റോയിലെ പിയേഴ്സൺ രാജ്യാന്തര വിമാനത്താവളത്തിന് ഒരു ബദലായി ബില്ലി ബിഷപ്പിനെ മാറ്റാനാണ് പ്രീമിയർ ഡഗ് ഫോർഡിന്റെ നേതൃത്വത്തിലുള്ള ഒന്റാറിയോ സർക്കാരിന്റെ നീക്കം. ഇതിനായി വിമാനത്താവളത്തിന് ചുറ്റുമുള്ള ചില നഗര ഭൂമികൾ ഏറ്റെടുക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
സർക്കാരിന്റെ ഈ നീക്കത്തെ ടൊറന്റോ മേയർ ഒലിവിയ ചൗ രൂക്ഷമായി വിമർശിച്ചു. വിമാനത്താവള വികസനം പരിസര പ്രദേശങ്ങളിൽ വലിയ ഗതാഗതക്കുരുക്കിനും മലിനീകരണത്തിനും കാരണമാകുമെന്ന് എൻഡിപി ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളും നാട്ടുകാരും മുന്നറിയിപ്പ് നൽകുന്നു. പദ്ധതിയുടെ ആസൂത്രണം പുരോഗമിക്കുകയാണെന്നും അന്തിമ തീരുമാനങ്ങൾ ഉടൻ ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു
