എഡ്മിന്റൻ: ആൽബെർട്ടയിലെ ഏറ്റവും തിരക്കേറിയ ക്വീൻ എലിസബത്ത് II (ഹൈവേ 2) ഹൈവേയുടെ ഒരു ഭാഗത്ത് വേഗപരിധി മണിക്കൂറിൽ 120 കിലോമീറ്ററായി വർധിപ്പിച്ചു. സർക്കാരിന്റെ പുതിയ പൈലറ്റ് പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി. ബുധനാഴ്ച മുതൽ പുതിയ നിയമം നിലവിൽ വന്നു.
എഡ്മിന്റിന് തെക്ക് ലെഡക് ഇൻസ്പെക്ഷൻ സ്റ്റേഷന് സമീപം മുതലുള്ള 22 കിലോമീറ്റർ ഭാഗത്താണ് വേഗത വർദ്ധിപ്പിച്ചത്. നിലവിലുണ്ടായിരുന്ന 110 കിലോമീറ്റർ പരിധിയാണ് 120 ആക്കിയത്. ആൽബെർട്ടയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ഹൈവേയിൽ 120 കിലോമീറ്റർ വേഗപരിധി അനുവദിക്കുന്നത്. പൈലറ്റ് പദ്ധതിയുടെ വിജയം അനുസരിച്ച് മറ്റ് ഹൈവേകളിലേക്കും ഇത് വ്യാപിപ്പിക്കും.

റോഡിലെ ഗതാഗത പ്രവാഹം, ഡ്രൈവർമാരുടെ പെരുമാറ്റം എന്നിവ നിരീക്ഷിക്കാൻ പ്രത്യേക സെൻസറുകൾ സ്ഥാപിച്ചിട്ടുണ്ട്. സുരക്ഷയ്ക്കായി റോഡുകളിൽ കൂടുതൽ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് ഗതാഗത മന്ത്രി അറിയിച്ചു. നേരത്തെ നടത്തിയ സർവേയിൽ 70 ശതമാനം ആളുകളും വേഗപരിധി വർദ്ധിപ്പിക്കുന്നതിനെ പിന്തുണച്ചിരുന്നു.
അതേസമയം, വേഗപരിധി വർദ്ധിപ്പിക്കുന്നത് അപകടങ്ങൾക്ക് കാരണമായേക്കുമെന്ന് ചില വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. നിയമപരമായ പരിധി 120 ആക്കിയാൽ ഡ്രൈവർമാർ 130-ന് മുകളിൽ വേഗതയിൽ പോകാൻ സാധ്യതയുണ്ടെന്നും, ശൈത്യകാലത്ത് പതുക്കെ പോകുന്ന വലിയ ട്രക്കുകളും കാറുകളും തമ്മിൽ കൂട്ടിയിടിക്കാൻ ഇത് കാരണമായേക്കാമെന്നും ആൽബെർട്ട റോഡ് ബിൽഡേഴ്‌സ് അസോസിയേഷൻ ചൂണ്ടിക്കാട്ടി. ആൽബെർട്ടയിൽ വേഗത കൂടും; ഹൈവേ 2-ൽ വേഗപരിധി 120 കിലോമീറ്ററായി ഉയർത്തി.
