വാഷിങ്‌ടൺ/ ഓട്ടവ: കാനഡയിൽ നിന്നുള്ള ക്രൂഡ് ഓയിൽ യുഎസ് അതിർത്തി കടന്ന് വയോമിംഗിലേക്ക് എത്തിക്കുന്നതിനുള്ള ‘ബ്രിഡ്ജർ പൈപ്പ്‌ലൈൻ’ പദ്ധതിക്ക് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അംഗീകാരം നൽകി. വ്യാഴാഴ്ച ഇതുസംബന്ധിച്ച എക്സിക്യൂട്ടീവ് ഉത്തരവിൽ അദ്ദേഹം ഒപ്പുവെച്ചു. കാനഡയിൽ നിന്നുള്ള ക്രൂഡ് ഓയിൽ യു.എസിലെ വയോമിംഗിലേക്ക് കൊണ്ടുപോകുന്നതിനുള്ള നിർണ്ണായക പദ്ധതിയാണിത്. രണ്ട് രാജ്യങ്ങളും തമ്മിലുള്ള ഊർജ്ജ സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. അതിനിടെ ഇറാൻ-യുഎസ് സംഘർഷം പശ്ചാത്തലത്തിൽ ആഗോള വിപണിയിൽ എണ്ണവില കുതിച്ചുയരുകയാണ്. ബ്രെന്റ് ക്രൂഡ് ഓയിൽ വില ബാരലിന് 126 ഡോളർ കടന്നു. യുദ്ധം അവസാനിച്ചാൽ ഇന്ധനവില പെട്ടെന്ന് കുറയുമെന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.

അന്താരാഷ്ട്ര വിപണിയിലെ വിലവർധന കാനഡയിലെ സാധാരണക്കാരെയും സാരമായി ബാധിച്ചു. ബ്രിട്ടീഷ് കൊളംബിയയിൽ പെട്രോൾ വില ലിറ്ററിന് 2 ഡോളർ കടന്നു. വൻകൂവറിൽ ഇത് റെക്കോർഡ് നിലവാരമായ 2.17 ഡോളറിലെത്തി. ടൊറന്റോയിലും വരും ദിവസങ്ങളിൽ വില വർദ്ധിക്കുമെന്നാണ് സൂചന. ഇന്ധനവില വർധനയിൽ നിന്ന് ആശ്വാസം നൽകാൻ ഏപ്രിൽ 20 മുതൽ കാനഡ സർക്കാർ ഫ്യുവൽ ടാക്സ് ഒഴിവാക്കിയിട്ടുണ്ടെങ്കിലും, ആഗോള വിപണിയിലെ വിലക്കയറ്റം കാരണം ഇതിന്റെ ഗുണം ഉപഭോക്താക്കൾക്ക് പൂർണ്ണമായി ലഭിക്കുന്നില്ല.
