Saturday, May 2, 2026

വിധിയറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആകാംഷയില്‍ രാഷ്ട്രീയ കേരളം

തിരുവനന്തപുരം: സംസ്ഥാന നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് മണിക്കൂറുകള്‍ മാത്രം. നാളെ രാവിലെ 8 മുതലാണ് വോട്ടെണ്ണല്‍. വോട്ടെണ്ണല്‍ രണ്ട് മണിക്കൂര്‍ പിന്നിടുന്നതോടെ കേരളം ആര് ഭരിക്കുമെന്ന് വ്യക്തമാകും.
വോട്ടെണ്ണലിനായി നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ഇന്നലെ അവസാനിച്ചു. വോട്ടെണ്ണലിനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി മുഖ്യതെരഞ്ഞടുപ്പ് ഓഫീസര്‍ അറിയിച്ചു.

സംസ്ഥാനത്ത് 43 സ്ഥലങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ സജ്ജീകരിച്ചിട്ടുള്ളത്. വിധിദിനമായ നാളെ രാവിലെ എട്ടിന് സ്‌ട്രോങ്ങ് റൂമുകള്‍ തുറക്കുന്നതോടെ വോട്ടെണ്ണല്‍ നടപടികളാരംഭിക്കും. സ്ഥാനാര്‍ഥികളുടെയോ ഏജന്റുമാരുടെയോ സാന്നിധ്യത്തില്‍, ഒബ്സര്‍വറുടെ സാക്ഷ്യപത്രത്തോടു കൂടിയായിരിക്കും സ്‌ട്രോങ്ങ് റൂമുകള്‍ തുറക്കുക. സുതാര്യത ഉറപ്പാക്കുന്നതിനായി നടപടികള്‍ വീഡിയോയില്‍ റെക്കോര്‍ഡ് ചെയ്യാനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ആദ്യം തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങും. ഇതിനുശേഷമായിരിക്കും ഇവിഎം വോട്ടുകള്‍ എണ്ണുന്നത്. 500 എണ്ണത്തിന് ഒരു ടേബിള്‍ എന്ന ക്രമത്തിലാകും തപാല്‍ വോട്ടുകളെണ്ണുക. ഒരു വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഇവിഎമ്മിലെ വോട്ടുകള്‍ എണ്ണാന്‍ പരമാവധി 14 ടേബിളുകള്‍ വീതമുണ്ടാകും. ഒരു റൗണ്ടില്‍ പരമാവധി 14 ബൂത്തുകളിലെ വോട്ടുകളാണ് എണ്ണുന്നത്. 8:30-ഓടെ തന്നെ ആദ്യ ഫലസൂചനകള്‍ ലഭ്യമായിത്തുടങ്ങും. ഒമ്പത് മണിയോടെ ഓരോ മണ്ഡലത്തിലെയും വ്യക്തമായ ട്രെന്‍ഡുകള്‍ പുറത്തുവരും.

മൂന്നാമതും തുടര്‍ഭരണം എന്ന ചരിത്ര നേട്ടം കൈവരിക്കുകയാണ് എല്‍.ഡി.എഫിന്റെ ലക്ഷ്യം. പത്ത് കൊല്ലത്തെ അധികാരനഷ്ടത്തിന് ശേഷം കേരളത്തിന്റെ ഭരണം പിടിക്കുകയാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. നിയമസഭയില്‍ ശക്തമായ സാന്നിധ്യമായി മാറാനാകുമെന്ന് ബിജെപിയും പ്രതീക്ഷിക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!