ഓട്ടവ: കാനഡയിലെ ദാരിദ്ര്യനിരക്ക് കുറയാതെ തുടരുന്നതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ ഏറ്റവും പുതിയ കണക്കുകൾ. 2024-ലെ റിപ്പോർട്ട് പ്രകാരം രാജ്യത്തെ 11 ശതമാനം ആളുകൾ, അതായത് ഏകദേശം 4.5 ദശലക്ഷം പേർ ദാരിദ്ര്യരേഖയ്ക്ക് താഴെയാണ് ജീവിക്കുന്നത്. 2023-ലെ 11.1 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ നേരിയ കുറവുണ്ടെങ്കിലും, 2020-ലെ കണക്കുകളേക്കാൾ അമ്പത് ശതമാനത്തിലധികം വർദ്ധനവാണ് ഇപ്പോഴുള്ളതെന്നാണ് റിപ്പോർട്ട്.
പ്രവിശ്യകൾ തിരിച്ചുള്ള കണക്കുകളിൽ, വടക്കൻ മേഖലയിലെ ഉയർന്ന ജീവിതച്ചെലവ് കാരണം നുനാവട്ടിലാണ് ഏറ്റവും ഉയർന്ന ദാരിദ്ര്യനിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത്—31.7 ശതമാനം. ബ്രിട്ടിഷ് കൊളംബിയ 13 ശതമാനവുമായും ഒന്റാരിയോ 12.5 ശതമാനവുമായും തൊട്ടുപിന്നിലുണ്ട്. എന്നാൽ മുൻവർഷങ്ങളിലെ പോലെ തന്നെ, കാനഡയിൽ ഏറ്റവും കുറഞ്ഞ ദാരിദ്ര്യനിരക്ക് രേഖപ്പെടുത്തിയത് കെബെക്കിലാണ്. ഓരോ പ്രദേശത്തെയും നിശ്ചിത സാധനങ്ങളുടെയും സേവനങ്ങളുടെയും വിലയും കുടുംബത്തിന്റെ വലിപ്പവും കണക്കിലെടുത്താണ് ഈ നിരക്ക് നിശ്ചയിച്ചിട്ടുള്ളത്.

രാജ്യത്തെ വംശീയ വിഭാഗങ്ങൾ, ഇൻഡിജിനസ് കമ്മ്യൂണിറ്റി, ഭിന്നശേഷിക്കാർ എന്നിവർക്കിടയിൽ ദാരിദ്ര്യം ഇപ്പോഴും ഉയർന്ന തോതിൽ തുടരുകയാണെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡ ചൂണ്ടിക്കാട്ടുന്നു. അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ കഴിയാത്തവരുടെ എണ്ണം ഈ വിഭാഗങ്ങളിൽ കൂടുതലാണ്. ജീവിതച്ചെലവ് ക്രമാതീതമായി വർദ്ധിക്കുന്നത് സാധാരണക്കാരുടെ സാമ്പത്തിക നിലയെ സാരമായി ബാധിക്കുന്നുവെന്നാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്.
