ദുബായ്: ഹോർമുസ് കടലിടുക്കിലൂടെ കപ്പലുകൾക്ക് സുരക്ഷിത പാതയൊരുക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ പദ്ധതിയിൽ വ്യാപാരികൾ സംശയം പ്രകടിപ്പിച്ചതോടെ രാജ്യാന്തര വിപണിയിൽ എണ്ണവിലയിൽ അനിശ്ചിതത്വം. സംഘർഷം നിലനിൽക്കുന്ന ജലപാതയിൽ ഒരു എണ്ണക്കപ്പലിന് നേരെ ആക്രമണമുണ്ടായതായുള്ള റിപ്പോർട്ടുകളും വിപണിയെ ബാധിച്ചു.
വിപണിയിൽ ബ്രെന്റ് ക്രൂഡ് വില ബാരലിന് 108 ഡോളറിലും വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് 102 ഡോളറിലുമാണ് വ്യാപാരം നടക്കുന്നത്. യുദ്ധഭീതി മൂലം കഴിഞ്ഞയാഴ്ച 2022-ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു എണ്ണവില. ഇറാനുമായുള്ള യുദ്ധത്തിനിടയിൽ കുടുങ്ങിക്കിടക്കുന്ന നിഷ്പക്ഷ കപ്പലുകളെ സുരക്ഷിതമായി പുറത്തെത്തിക്കാൻ ‘ഷിപ്പിങ് കോറിഡോർ’ നിർമ്മിക്കുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. ഇതിനായി മിസൈൽ ഡിസ്ട്രോയറുകളും ഡ്രോണുകളും ഉൾപ്പെടെയുള്ള സൈനിക സഹായം നൽകുമെന്ന് യുഎസ് അറിയിച്ചിട്ടുണ്ട്.

യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന് സമീപം ഒരു ടാങ്കറിന് നേരെ ആക്രമണമുണ്ടായതായി യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് റിപ്പോർട്ട് ചെയ്തു. കപ്പലിലെ ജീവനക്കാർ സുരക്ഷിതരാണെന്നാണ് വിവരം. ട്രംപിന്റെ പ്രഖ്യാപനങ്ങൾ പ്രായോഗികമാണോ എന്ന് വിപണി നിരീക്ഷകർ സംശയിക്കുന്നു. സൈനിക സഹായം വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും കപ്പലുകൾക്ക് നേരിട്ടുള്ള അകമ്പടി നൽകാൻ നിലവിൽ പദ്ധതിയില്ലെന്ന റിപ്പോർട്ടുകളാണ് വ്യാപാരികളെ ആശങ്കപ്പെടുത്തുന്നത്.
ഇറാൻ കപ്പലുകളെ തടയുന്നതും ഇറാനിയൻ തുറമുഖങ്ങളിലേക്കുള്ള പാത യുഎസ് ഉപരോധിക്കുന്നതും തുടരുന്നത് ആഗോള സാമ്പത്തിക വളർച്ചയെ ബാധിക്കുമെന്നും പണപ്പെരുപ്പം വർദ്ധിപ്പിക്കുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
