Thursday, May 7, 2026

ഇന്ധനവില കുതിക്കുന്നു, യാത്രക്കാർക്ക് തിരിച്ചടി; യു.എസ് സർവീസുകൾക്ക് ‘ബ്രേക്കിട്ട്’ എയർ കാനഡ

ടൊറന്റോ: വിമാന ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ അമേരിക്കയിലേക്കുള്ള നാല് പ്രധാന വിമാന സർവീസുകൾ നിശ്ചിത സമയത്തിന് മുൻപേ അവസാനിപ്പിക്കാൻ എയർ കാനഡ. വേനൽക്കാലം അവസാനിക്കുന്നത് വരെ നീണ്ടുനിൽക്കേണ്ടിയിരുന്ന സീസണൽ സർവീസുകളാണ് ഇന്ധനച്ചെലവ് ക്രമാതീതമായി ഉയർന്നതിനെത്തുടർന്ന് ആഴ്ചകൾക്ക് മുൻപേ നിർത്തലാക്കുന്നത്. വ്യോമയാന മേഖല നേരിടുന്ന കടുത്ത സാമ്പത്തിക സമ്മർദ്ദത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് എയർ കാനഡ ഔദ്യോഗികമായി അറിയിച്ചു.

ടൊറന്റോ–സാക്രമെന്റോ (ഓഗസ്റ്റ് 1), വൻകൂവർ–റാലി (ജൂലൈ 29), ടൊറന്റോ–ചാൾസ്റ്റൺ (സെപ്റ്റംബർ 6), മൺട്രിയോൾ–ഓസ്റ്റിൻ (സെപ്റ്റംബർ 7) എന്നീ റൂട്ടുകളിലെ സർവീസുകളാണ് എയർ കാനഡ അവസാനിപ്പിക്കുന്നത്. ഈ റൂട്ടുകൾ ഇനി 2027 വേനൽക്കാലത്ത് മാത്രമേ പുനരാരംഭിക്കുകയുള്ളൂ. റദ്ദാക്കിയ വിമാനങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് പണം തിരികെ നൽകുകയോ അല്ലെങ്കിൽ പകരം യാത്രാ സൗകര്യങ്ങൾ ഒരുക്കുകയോ ചെയ്യുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

ആഗോള വിപണിയിൽ ഇന്ധനവിലയിലുണ്ടായ വർധന കാനഡയിലെ മറ്റ് വിമാനക്കമ്പനികളെയും ബാധിച്ചിട്ടുണ്ട്. സമാനമായ കാരണങ്ങളാൽ വെസ്റ്റ്ജെറ്റും തങ്ങളുടെ സർവീസുകൾ കുറച്ചിരുന്നു. വരും മാസങ്ങളിൽ വിമാന നിരക്ക് കൂടാൻ സാധ്യതയുണ്ടെന്ന് എയർ കാനഡ നേരത്തെ തന്നെ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. പ്രവർത്തനച്ചെലവ് കുറയ്ക്കുന്നതിനായി വരും ദിവസങ്ങളിലും സർവീസുകളിൽ കൂടുതൽ മാറ്റങ്ങൾ വരുത്തിയേക്കാമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!