ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിന്റെ ഒന്നാം വാർഷികത്തിനു പിന്നാലെ ഇന്ത്യയ്ക്കെതിരെ തിരിച്ചടി ഭീഷണി മുഴക്കി പാക്കിസ്ഥാൻ സംയുക്ത പ്രതിരോധ മേധാവി അസിം മുനീർ. പാക്കിസ്ഥാനെതിരെ എന്തെങ്കിലും തരത്തിലുള്ള നീക്കമുണ്ടായാൽ അതിഭീകരവും ദീർഘവ്യാപകവും വേദനാജനകവുമായ തിരിച്ചടി ഇന്ത്യ നേരിടേണ്ടി വരുമെന്ന് റാവിൽപിണ്ടിയിലെ സൈനികാസ്ഥാനത്ത് നടന്ന പരിപാടിയിൽ അസിം മുനീർ പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിനെ പ്രതിരോധിക്കാൻ പാക്കിസ്ഥാൻ സ്വീകരിച്ച തന്ത്രങ്ങൾ ഉയർന്ന നിലവാരത്തിലുള്ളതായിരുന്നെന്നും മുനീർ പറഞ്ഞു. ‘‘പാക്കിസ്ഥാനെതിരെ ഭാവിയിൽ എന്തെങ്കിലും തരത്തിലുള്ള നീക്കമുണ്ടായാൽ അതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കും. ഇത് ശത്രുക്കൾ മനസ്സിലാക്കണം. അങ്ങനെയൊരു നീക്കമുണ്ടായാൽ അത്യധികം വിശാലവും ഭീകരവും വേദനാജനകവും ദൂരവ്യാപകവുമായ തിരിച്ചടി യുണ്ടാകും.’’– അസിം മുനീർ മുന്നറിയപ്പ് നൽകിയെന്ന് പാക്കിസ്ഥാൻ മാധ്യമമായ ഡോൺ റിപ്പോർട്ട് ചെയ്തു.

‘‘പാക്കിസ്ഥാന്റെ ധൈര്യം പരീക്ഷിക്കാൻ പരമാധികാരവും അതിർത്തിയും ലംഘിച്ചുകൊണ്ട് ഇന്ത്യ നടത്തിയ ശ്രമം പരാജയപ്പെട്ടു. പാക്കിസ്ഥാൻ പൂർണ ഐക്യത്തോടെയും സൈനികശക്തിയോടെയും തിരിച്ചടിച്ചു. രണ്ട് ആശയങ്ങൾ തമ്മിലുള്ള പോരാട്ടമായിരുന്നു ഇന്ത്യയുമായുണ്ടായത്. അതിൽ സത്യം ജയിക്കുകയും അസത്യം പരാജയപ്പെടുകയും ചെയ്യുമെന്നും അസിം മുനീർ പറഞ്ഞു. 2025 മേയ് 7നാണ് പഹൽഗാം ഭീകരാക്രമണത്തിനുള്ള മറുപടിയായി പാക്കിസ്ഥാനിലെ 9 ഭീകരകേന്ദ്രങ്ങളിൽ ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ ഇന്ത്യ ആക്രമണം നടത്തിയത്. നൂറോളം ഭീകരരെ ഇന്ത്യ വധിക്കുകയും ചെയ്തു.
