കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായിരുന്ന മനോജ് അഗർവാൾ പുതിയ ചീഫ് സെക്രട്ടറി. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. ഗവർണറുടെ ഉത്തരവ് പ്രകാരം, നിലവിൽ ഹോം ആൻഡ് ഹിൽ അഫയേഴ്‌സ് (ഇലക്ഷൻ) വിഭാഗത്തിൽ അഡീഷണൽ ചീഫ് സെക്രട്ടറിയായി പ്രവർത്തിക്കുകയാണ് അഗർവാൾ. സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായ മനോജ് അഗർവാളിനെ ചീഫ് സെക്രട്ടറിയായി നിയമിച്ചതിനെ ബി.ജെ.പി സ്വാഗതം ചെയ്തു. മുൻ മുഖ്യമന്ത്രി മമത ബാനർജി നിയമങ്ങളും ഐ.എ.എസ് ചട്ടങ്ങളും ലംഘിച്ച് നിരവധി മുതിർന്ന ഉദ്യോഗസ്ഥരെ മറികടന്നാണ് നിയമനങ്ങൾ നടത്തിയിരുന്നതെന്നും, എന്നാൽ നിയമവ്യവസ്ഥയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കുമെന്ന വാഗ്ദാനം പാലിച്ചാണ് സർക്കാർ മുതിർന്ന ഉദ്യോഗസ്ഥനെത്തന്നെ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തതെന്നും ബി.ജെ.പി കേന്ദ്രങ്ങൾ വ്യക്തമാക്കി.

പശ്ചിമ ബംഗാളിൽ സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ അഞ്ച് മന്ത്രിമാരുടെ വകുപ്പുകളും പ്രഖ്യാപിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രിയോടൊപ്പം മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തത്. ദിലീപ് ഘോഷ്, അശോക് കിർത്താനിയ, ഖുദിറാം ടുഡു, അഗ്‌നിമിത്ര പോൾ, നിസിത് പ്രമാണിക് എന്നിവരാണ് പുതിയ മന്ത്രിസഭയിലെ അംഗങ്ങൾ. മമത ബാനർജിയുടെ 15 വർഷം നീണ്ടുനിന്ന ഭരണത്തിന് അന്ത്യംകുറിച്ചുകൊണ്ട് ചരിത്രപരമായ ഭൂരിപക്ഷത്തോടെയാണ് പശ്ചിമ ബംഗാളിൽ ബി.ജെ.പി അധികാരത്തിലെത്തിയത്. ഇതിന് പിന്നാലെയാണ് ഭരണപരമായ നിർണായക മാറ്റങ്ങൾക്കും വകുപ്പ് വിഭജനത്തിനും സർക്കാർ തുടക്കമിട്ടിരിക്കുന്നത്.
