എഡ്മിന്റൻ: ആൽബർട്ടയിലെ മൂന്ന് മില്യൺ വോട്ടർമാരുടെ വ്യക്തിവിവരങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട അന്വേഷണത്തോട് സെഞ്ചൂറിയൻ പ്രൊജക്റ്റ് സ്ഥാപകൻ ഡേവിഡ് പാർക്കർ സഹകരിക്കുന്നില്ലെന്ന് ഇലക്ഷൻ ആൽബർട്ട. പ്രവിശ്യയിലെ മുഴുവൻ വോട്ടർ പട്ടികയും ഓൺലൈൻ ഡാറ്റാബേസിൽ പ്രസിദ്ധീകരിച്ചു എന്ന ഗുരുതരമായ ആരോപണമാണ് ഈ വിഘടനവാദി ഗ്രൂപ്പിനെതിരെ ഉയർന്നിട്ടുള്ളത്. വോട്ടർ പട്ടിക ഉപയോഗിക്കുന്നത് നിർത്തണമെന്ന ഉത്തരവ് പാലിക്കുമെന്ന് ഉറപ്പുനൽകുന്ന സത്യവാങ്മൂലത്തിൽ ഒപ്പിടാൻ പാർക്കർ വിസമ്മതിച്ചതായി ഇലക്ഷൻ ആൽബർട്ട സി.ഇ.ഒ ഗോർഡൻ മക്ലൂർ അറിയിച്ചു.
തനിക്കെതിരെയുള്ള ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിക്കാൻ അന്വേഷണവുമായി സഹകരിക്കുമെന്ന് ഈ മാസം ആദ്യം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ (X) പാർക്കർ സൂചിപ്പിച്ചിരുന്നു. എന്നാൽ നിലവിൽ അദ്ദേഹം ഇതിൽ നിന്ന് പിന്മാറിയതായാണ് സൂചന. കോടതി ഉത്തരവിനെത്തുടർന്ന് രണ്ടാഴ്ച മുമ്പ് വിവാദമായ ഡാറ്റാബേസ് ഓൺലൈനിൽ നിന്ന് നീക്കം ചെയ്തിരുന്നു. നിലവിൽ റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് (RCMP), ആൽബർട്ട പ്രൈവസി കമ്മീഷണർ എന്നിവർ ഈ വിഷയത്തിൽ വെവ്വേറെ അന്വേഷണങ്ങൾ നടത്തിവരികയാണ്. ഏകദേശം 568 പേർ ഈ വോട്ടർ പട്ടിക പരിശോധിച്ചതായാണ് ഇലക്ഷൻ ആൽബർട്ടയുടെ കണക്ക്.

റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ആൽബർട്ടയ്ക്ക് ഔദ്യോഗികമായി നൽകിയ വോട്ടർ പട്ടികയാണ് ഇത്തരത്തിൽ ചോർന്നതെന്നാണ് പ്രാഥമിക നിഗമനം. രാഷ്ട്രീയ പാർട്ടികൾക്കും ജനപ്രതിനിധികൾക്കും നൽകുന്ന വോട്ടർ പട്ടിക മൂന്നാം കക്ഷികൾക്ക് കൈമാറാൻ നിയമപരമായി അനുവാദമില്ല. ഒരു അജ്ഞാത സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ, 2025-ൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് നൽകിയ പട്ടികയിലെ പേരുകൾ സെഞ്ചൂറിയൻ പ്രൊജക്റ്റ് പ്രസിദ്ധീകരിച്ച ഡാറ്റയുമായി ഒത്തുപോകുന്നതായി കണ്ടെത്തി. ഈ ഡാറ്റാബേസ് ഉപയോഗിച്ചവർക്കെതിരെ ഇലക്ഷൻ ആൽബർട്ട നോട്ടീസ് അയച്ചിട്ടുണ്ട്.
