എഡ്മിന്റൻ: കാനഡയിൽ നിന്ന് വേർപെട്ട് ആൽബർട്ട പ്രവിശ്യ സ്വതന്ത്രമാകണമെന്ന ആവശ്യവുമായി സമർപ്പിച്ച വിഭജന ഹർജി റദ്ദാക്കി ആൽബർട്ട കോടതി. ഇത്തരം വലിയ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ് പ്രവിശ്യയിലെ ഫസ്റ്റ് നേഷനുമായി സർക്കാർ ചർച്ച നടത്തേണ്ടതുണ്ടെന്ന് ജസ്റ്റിസ് ഷൈന ലിയോനാർഡ് വിധിയിൽ വ്യക്തമാക്കി. ഇത്തരമൊരു ഹർജി പുറപ്പെടുവിക്കാൻ പാടില്ലായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.
ആൽബർട്ട സ്വതന്ത്രമാകുന്നത് ഇൻഡിജിനസ് കമ്മ്യൂണിറ്റിയുടെ നിലവിലുള്ള ഉടമ്പടികളെയും അവകാശങ്ങളെയും സാരമായി ബാധിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. ‘സ്റ്റേ ഫ്രീ ആൽബർട്ട’ എന്ന സംഘടന വിഭജനത്തിനായി മൂന്ന് ലക്ഷത്തോളം ഒപ്പുകൾ ശേഖരിച്ച് സർക്കാരിന് സമർപ്പിച്ചിരുന്നു. എന്നാൽ, ഈ നടപടികൾ തുടങ്ങുന്നതിന് മുൻപ് ഫസ്റ്റ് നേഷനുമായി യാതൊരു കൂടിയാലോചനയും സർക്കാർ നടത്തിയില്ലെന്നും ഇത് നിയമപരമായ ഉത്തരവാദിത്തത്തിന്റെ ലംഘനമാണെന്നും കോടതി പറഞ്ഞു.

സർക്കാർ ഔദ്യോഗികമായി നടപടികൾ തുടങ്ങുമ്പോൾ മാത്രമേ ചർച്ചകളുടെ ആവശ്യമുള്ളൂ എന്നായിരുന്നു അധികൃതരുടെ വാദം. എന്നാൽ, വിഭജനം പോലുള്ള ഗൗരവകരമായ വിഷയത്തിൽ നേരത്തെ തന്നെ ചർച്ചകൾ വേണമെന്ന് കോടതി വ്യക്തമാക്കി. വിഭജന ഹർജി റദ്ദാക്കിയ കോടതി വിധി നിലവിൽ പ്രീമിയർ ഡാനിയേൽ സ്മിത്തിന്റെ സർക്കാരിന് വലിയ തിരിച്ചടിയായിരിക്കുകയാണ്. അതേസമയം, കാനഡയിൽ തന്നെ തുടരണമെന്ന് ആവശ്യപ്പെട്ടുള്ള മറ്റൊരു ഹർജിക്ക് നേരത്തെ അംഗീകാരം ലഭിച്ചിട്ടുണ്ട്.
