റോം: ഈ വർഷത്തെ തിരക്കേറിയ യാത്രാപട്ടികയിലേക്ക് ഒരു പുതിയ വിദേശ സന്ദർശനം കൂടി കൂട്ടിച്ചേർത്ത് ലിയോ പതിനാലാമൻ മാർപ്പാപ്പ. സെപ്റ്റംബർ അവസാന വാരം ഫ്രാൻസിലേക്ക് നാല് ദിവസത്തെ സന്ദർശനം നടത്തുമെന്ന് വത്തിക്കാൻ ശനിയാഴ്ച സ്ഥിരീകരിച്ചു. സെപ്റ്റംബർ 25 മുതൽ 28 വരെ നീണ്ടുനിൽക്കുന്ന ഈ യാത്രയിൽ യുനസ്കോയുടെ (UNESCO) സാംസ്കാരിക ഏജൻസിയും മാർപ്പാപ്പ സന്ദർശിക്കും. ഈ വർഷം മാർപ്പാപ്പ നടത്തുന്ന നാലാമത്തെ വിദേശ സന്ദർശനമാണിത്. മാർച്ച് മാസത്തിൽ മൊണാക്കോയിലേക്കും, ഏപ്രിലിൽ നാല് ആഫ്രിക്കൻ രാജ്യങ്ങളിലേക്കും അദ്ദേഹം യാത്ര നടത്തിയിരുന്നു. വരാനിരിക്കുന്ന ജൂണിൽ സ്പെയിനും കാനറി ദ്വീപുകളും അദ്ദേഹം സന്ദർശിക്കുന്നുണ്ട്.
പന്ത്രണ്ട് വർഷത്തെ ഭരണകാലത്ത് വലിയ യൂറോപ്യൻ ക്രൈസ്തവ കേന്ദ്രങ്ങളിൽ നിന്ന് മാറിനിൽക്കുകയും, റോമിൽ നിന്ന് വളരെ അകലെയുള്ള ചെറിയ കത്തോലിക്കാ സമൂഹങ്ങളെ സന്ദർശിക്കാൻ താൽപ്പര്യപ്പെടുകയും ചെയ്ത മുൻ മാർപ്പാപ്പയുടെ ശൈലിയിൽ നിന്നുള്ള ഒരു മാറ്റമാണ് പുതിയ സന്ദർശനം കാണിക്കുന്നത്. ഫ്രാൻസ് യാത്ര സ്ഥിരീകരിച്ചതോടെ, യൂറോപ്പിലെ വിശ്വാസികളുടെ അനുഭവങ്ങൾക്ക് ഇപ്പോഴത്തെ മാർപ്പാപ്പ കൂടുതൽ പ്രാധാന്യം നൽകുന്നതായി വ്യക്തമാകുന്നു. പ്രത്യേകിച്ച് യൂറോപ്പിലെ യുവാക്കൾക്കിടയിൽ വിശ്വാസത്തോട് വീണ്ടും താൽപ്പര്യം കൂടുന്നു എന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഈ സന്ദർശനം എന്നതും ശ്രദ്ധേയമാണ്.

യുനസ്കോ ആസ്ഥാനത്തെ സന്ദർശനം മാർപ്പാപ്പയ്ക്ക് ഒരു ആഗോള സമൂഹത്തെ അഭിസംബോധന ചെയ്യാനുള്ള മികച്ച അവസരമൊരുക്കും. മുൻഗാമികളായ മാർപ്പാപ്പമാർ ചെയ്തതുപോലെ യുഎൻ പൊതുസഭയെ അഭിസംബോധന ചെയ്യാൻ സാധിക്കുമായിരുന്ന തന്റെ ജന്മനാടായ അമേരിക്കയിലേക്കുള്ള യാത്ര ഈ വർഷം വേണ്ടെന്നുവെച്ച സാഹചര്യത്തിലാണ് യുനസ്കോ സന്ദർശനം. മുൻപ് ഫ്രാൻസിസ് മാർപ്പാപ്പ രണ്ട് തവണ ഫ്രാൻസ് സന്ദർശിച്ചിട്ടുണ്ടെങ്കിലും അതൊന്നും പാരീസിലേക്കുള്ള ഔദ്യോഗിക സന്ദർശനങ്ങൾ ആയിരുന്നില്ല. അതേസമയം, വർഷാവസാനം പെറുവുൾപ്പെടെയുള്ള ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലേക്ക് മാർപ്പാപ്പ നടത്താൻ സാധ്യതയുള്ള സന്ദർശനത്തിന്റെ കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല.
