വാഷിങ്‌ടൺ: ഇറാനുമായുള്ള സമാധാന ചർച്ചകൾ പ്രതിസന്ധിയിലായ പശ്ചാത്തലത്തിൽ, ശക്തമായ മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനുമായുള്ള സമാധാന കരാറിലെത്താനുള്ള സമയം അതിവേഗം അവസാനിക്കുകയാണെന്ന് ട്രംപ് ഓർമ്മിപ്പിച്ചു. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’വഴിയാണ് ട്രംപ് ഇറാനെതിരെ ആഞ്ഞടിച്ചത്. “അവർ കാര്യങ്ങൾ വേഗത്തിലാക്കുന്നതാണ് നല്ലത്, വളരെ വേഗത്തിൽ! അല്ലെങ്കിൽ അവശേഷിക്കാൻ ഒന്നും തന്നെ ഉണ്ടാകില്ല. സമയം വളരെ വിലപ്പെട്ടതാണ്,” എന്നായിരുന്നു ട്രംപ് കുറിച്ചത്. യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇറാൻ മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ ‘അസംബന്ധം’എന്ന് ട്രംപ് വിശേഷിപ്പിച്ചതിന് പിന്നാലെയാണ് ഈ പുതിയ ഭീഷണി. ഞായറാഴ്ച ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ട്രംപ് ഫോണിൽ സംസാരിക്കാനിരിക്കെയാണ് ഈ പ്രതികരണം പുറത്തുവന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. അമേരിക്കയുടെ ഭാഗത്തുനിന്ന് യാതൊരുവിധ വിട്ടുവീഴ്ചകളും ഉണ്ടാകാത്തതാണ് ചർച്ചകൾ വഴിമുട്ടാൻ കാരണമെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കയുടെ ഈ പിടിവാശി ചർച്ചകളെ പ്രതിസന്ധിയിലാക്കുമെന്ന് ഇറാന്റെ മെഹർ (Mehr) വാർത്താ ഏജൻസി വ്യക്തമാക്കി. അതേസമയം, തങ്ങൾ മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾ തികച്ചും ഉത്തരവാദിത്തമുള്ളതും ഉദാരവുമാണെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് അവകാശപ്പെട്ടു.

എല്ലാ മേഖലകളിലും യുദ്ധം ഉടനടി അവസാനി പ്പിക്കുക (ലെബനനിലെ ഹിസ്ബുള്ളയ്‌ക്കെതിരായ ഇസ്രായേൽ ആക്രമണം ഉൾപ്പെടെ), ഇറാനിയൻ തുറമുഖങ്ങൾക്ക് മേലുള്ള യുഎസ് നാവിക ഉപരോധം പിൻവലിക്കുക, ഇറാനെതിരെ ഇനി ആക്രമണം ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകുക, യുദ്ധക്കെടുതികൾക്ക് നഷ്ടപരിഹാരം നൽകുക, ഹോർമുസ് കടലിടുക്കിന് മേലുള്ള ഇറാന്റെ പരമാധികാരം അംഗീകരിക്കുക എന്നിവയാണ് ഇറാൻ്റെ ആവശ്യങ്ങൾ. അതേ സമയം ഇറാന്റെ നിർദ്ദേശങ്ങൾക്ക് മറുപടിയായി അഞ്ച് കടുത്ത നിബന്ധനകളാണ് വാഷിംഗ്‌ടൺ മുന്നോട്ടുവെച്ചിരിക്കുന്നത്. ഇറാന്റെ ഫാർസ് (Fars) വാർത്താ ഏജൻസി നൽകുന്ന വിവരങ്ങൾ പ്രകാരം ഇറാൻ തങ്ങളുടെ ആണവ നിലയങ്ങളിൽ ഒന്നുമാത്രം നിലനിർത്തുക, ഉന്നത നിലവാരത്തിൽ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം മുഴുവൻ അമേരിക്കയ്ക്ക് കൈമാറുക എന്നിവയാണവ. ട്രംപ് കഴിഞ്ഞദിവസം നൽകിയ ഒരു സൂചന പ്രകാരം, ഇറാന്റെ ആണവ പദ്ധതികൾ പൂർണ്ണമായി നിർത്തലാക്കുന്നതിന് പകരം 20 വർഷത്തേക്ക് താൽക്കാലികമായി നിർത്തിവെച്ചാലും യുഎസ് അംഗീകരിച്ചേക്കുമെന്നാണ് അറിയുന്നത്. ഇത് മുൻ നിലപാടുകളിൽ നിന്നുള്ള നേരിയ മാറ്റമായി വിലയിരുത്തപ്പെടുന്നു. നിലവിൽ പാകിസ്ഥാന്റെ മധ്യസ്ഥതയിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുന്നത്. എന്നാൽ ഇരുപക്ഷവും തങ്ങളുടെ നിലപാടുകളിൽ ഉറച്ചുനിൽക്കുന്നതിനാൽ സമാധാന ചർച്ചകൾ ഇപ്പോഴും വലിയ അനിശ്ചിതത്വത്തിലാണ്.
