ഓട്ടവ: കാനഡയിൽ മദ്യപിച്ചും മയക്കുമരുന്ന് ഉപയോഗിച്ചും വാഹനമോടിക്കുന്നത് മൂലമുണ്ടാകുന്ന അപകടങ്ങൾ പൂർണ്ണമായി ഒഴിവാക്കാൻ പുതിയ സാങ്കേതികവിദ്യ എല്ലാ പുതിയ കാറുകളിലും നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക സംഘടനകൾ രംഗത്ത്. ലഹരി ഉപയോഗിച്ചുള്ള ഡ്രൈവിംഗിനെതിരെ പ്രവർത്തിക്കുന്ന പ്രമുഖ സന്നദ്ധ സംഘടനയായ ‘മദേഴ്‌സ് എഗെയ്ൻസ്റ്റ് ഡ്രങ്ക് ഡ്രൈവിംഗ്’ (MADD) ആണ് കനേഡിയൻ ഫെഡറൽ സർക്കാരിന് മേൽ സമ്മർദ്ദം ശക്തമാക്കിയത്. ഈ സാങ്കേതികവിദ്യ നിർബന്ധമാക്കുന്നതിലൂടെ ആയിരക്കണക്കിന് നിരപരാധികളുടെ ജീവൻ രക്ഷിക്കാൻ സാധിക്കുമെന്ന് MADD നാഷണൽ പ്രസിഡന്റ് ടാനിയ ഹാൻസെൻ പ്രാറ്റ് വ്യക്തമാക്കി. മുൻകാലങ്ങളിൽ സീറ്റ് ബെൽറ്റുകൾ നിർബന്ധമാക്കിയപ്പോൾ ഉയർന്നുവന്ന എതിർപ്പുകൾ പോലെ ഇതിനും ചെറിയ പ്രതികരണങ്ങൾ ഉണ്ടായേക്കാമെങ്കിലും, ജനങ്ങളുടെ സുരക്ഷയ്ക്കായി രാജ്യം ഇത് നടപ്പിലാക്കണമെന്നും അവർ ആവശ്യപ്പെട്ടു. യാത്രക്കാർക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കാത്ത രീതിയിലുള്ള ‘പാസീവ്’ സാങ്കേതികവിദ്യകളാണ് ഇതിനായി ഉപയോഗിക്കുക.

ഡ്രൈവർ സ്റ്റിയറിംഗിൽ തൊടുമ്പോഴോ അല്ലെങ്കിൽ കാറിനുള്ളിലെ വായുവിലൂടെയോ അവരുടെ രക്തത്തിലെ മദ്യത്തിന്റെ അളവ് കൃത്യമായി മനസ്സിലാക്കാൻ ഈ സംവിധാനത്തിന് കഴിയും. വാഹനത്തിനുള്ളിലെ ക്യാമറകളും മിററുകളും ഉപയോഗിച്ച് ഡ്രൈവറുടെ ശ്രദ്ധ റോഡിലാണോ അതോ ലഹരിമൂലം കൺപോളകൾ അടയുകയാണോ എന്ന് നിരീക്ഷിക്കും. ലഹരി ഉപയോഗിച്ച ഡ്രൈവർമാർ വേഗത നിയന്ത്രിക്കാനോ വരി തെറ്റാതെ വണ്ടിയോടിക്കാനോ ബുദ്ധിമുട്ടുമെന്നതിനാൽ, അപകടസാധ്യത മുന്നിൽ കണ്ട് വാഹനം തനിയെ വേഗത കുറയ്ക്കാനും ബ്രേക്ക് ചെയ്യാനുമുള്ള സംവിധാനവും ഇതിലൂടെ ഒരുക്കാം. യു.എസിൽ പാസാക്കിയ ‘ഹാൾട്ട് ആക്ട്’ (HALT Act) മുൻനിർത്തിയാണ് കാനഡയിലും ഈ ആവശ്യം ശക്തമാകുന്നത്. യു.എസിൽ 2030-ഓടെ പുറത്തിറങ്ങുന്ന എല്ലാ പുതിയ പാസഞ്ചർ വാഹനങ്ങളിലും ഇത്തരം ആന്റി-ഇംപെയേർഡ് ഡ്രൈവിംഗ് സാങ്കേതികവിദ്യകൾ നിർബന്ധമാക്കാൻ നിയമം അനുശാസിക്കുന്നുണ്ട്. ഈ വർഷം ജനുവരിയിൽ യു.എസ് ജനപ്രതിനിധി സഭയിൽ ഈ നിയമം റദ്ദാക്കാൻ ശ്രമം നടന്നെങ്കിലും ഭൂരിപക്ഷ വോട്ടോടെ അത് തള്ളുകയായിരുന്നു. യു.എസ് നിയമത്തിന്റെ മാതൃകയിൽ കാനഡയിലും കനേഡിയൻ പൗരന്മാരുടെ റോഡ് സുരക്ഷയ്ക്കായി ഈ നിയമം എത്രയും വേഗം പ്രാബല്യത്തിൽ വരുത്തണമെന്നാണ് കാനഡയിലെ സംഘടനകളുടെ ആവശ്യം. ഇതിനായി വാഹന നിർമ്മാതാക്കളും രാഷ്ട്രീയ നേതൃത്വവും ഒരുമിച്ച് നിൽക്കണമെന്നും MADD ആവശ്യപ്പെട്ടു
