വാഷിങ്ടൺ: എപ്സ്റ്റീൻ ഫയലിലെ രഹസ്യരേഖകൾ പുറത്തുവിടാൻ മുൻകൈ എടുത്ത റിപ്പബ്ലിക്കൻ പാർട്ടി നേതാവ് തോമസ് മാസിയെ തോൽപ്പിക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്ത്. വരാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ കെന്റക്കിയിൽ നിന്നുള്ള റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയാകാൻ തോമസ് മാസിക്ക് ഇന്ന് നടക്കുന്ന പ്രൈമറി തെരഞ്ഞെടുപ്പിൽ ജയിക്കേണ്ടതുണ്ട്. മാസിക്ക് എതിരെ ട്രംപ് പരസ്യമായി രംഗത്തിറങ്ങിയതോടെ ഈ റൈഡിങ്ങിൽ വൻ പ്രചാരണ തുകയാണ് ഇരുപക്ഷവും ഒഴുക്കുന്നത്.
2025-ൽ ജെഫ്രി എപ്സ്റ്റീൻ കേസിലെ അന്വേഷണ ഫയലുകൾ പുറത്തുവിടാൻ ട്രംപ് ഭരണകൂടം വിമുഖത കാണിച്ചപ്പോൾ, ട്രംപിന്റെ കടുത്ത എതിർപ്പിനെ അവഗണിച്ച് ആ ഫയലുകൾ പരസ്യപ്പെടുത്താനുള്ള ബില്ലിന് നേതൃത്വം നൽകിയത് തോമസ് മാസിയായിരുന്നു. ഇതിന്റെ ദേഷ്യത്തിൽ മാസിയെ “വഞ്ചകൻ” എന്നും രാജ്യത്തെ ഏറ്റവും മോശം കോൺഗ്രസ് അംഗമെന്നുമാണ് ട്രംപ് വിളിച്ചത്. തന്നെ എതിർത്ത മറ്റ് റിപ്പബ്ലിക്കൻ നേതാക്കളെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ട്രംപിന് കഴിഞ്ഞിട്ടുള്ളതിനാൽ, മാസിയുടെ രാഷ്ട്രീയ ഭാവി എന്താകുമെന്ന് ഇന്നത്തെ വോട്ടെടുപ്പ് നിശ്ചയിക്കും.

മുൻ നേവി സീൽ കമാൻഡോ ആയ എഡ് ഗാൽറൈൻ ആണ് ട്രംപിന്റെ പിന്തുണയോടെ മാസിക്ക് എതിരെ മത്സരിക്കുന്നത്. എന്തിനെയും എതിർക്കുന്ന മാസിയുടെ നിലപാട് കൊണ്ട് ആർക്കും ഗുണമില്ലെന്ന് ഗാൽറൈന് വേണ്ടി പ്രചാരണത്തിന് എത്തിയ ട്രംപ് അനുകൂലികൾ കുറ്റപ്പെടുത്തി. എന്നാൽ, നേതാക്കൾ പറയുന്നത് മാത്രം അനുസരിക്കുന്നവരെക്കാൾ സ്വന്തമായി നിലപാടുള്ള മാസിയെപ്പോലെയുള്ളവരെയാണ് ആവശ്യമെന്ന് ഒരു വിഭാഗം വോട്ടർമാരും കരുതുന്നു.
