തിരുവനന്തപുരം : കെഎസ്ആര്‍ടിസിയിൽ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചാൽ പ്രതിമാസ നഷ്ടം 112 കോടി രൂപയെന്ന് റിപ്പോർട്ട്. കെഎസ്ആര്‍ടിസി ഗതാഗത സെക്രട്ടറിക്ക് റിപ്പോർട്ട് നൽകി. ജൂൺ 15 മുതൽ പദ്ധതി നടപ്പിലാക്കുന്നതിൻ്റെ മുന്നോടിയായാണ് ഈ കണക്കുകൾ ഉൾപ്പെടുത്തിയിട്ടുള്ള സമഗ്രമായ സാമ്പത്തിക റിപ്പോർട്ട് കൈമാറിയത്. പദ്ധതി നടപ്പിലാക്കിയാൽ പ്രതിദിനം ഏകദേശം 3.5 കോടി രൂപയുടെ നഷ്ടം കെഎസ്ആർടിസിക്ക് നേരിടേണ്ടി വരും.
ഓർഡിനറി ബസുകളിൽ മാത്രം സൗജന്യ യാത്ര അനുവദിക്കണോ അതോ ദീർഘദൂര സർവീസുകളിലേക്കും ഇത് ബാധകമാക്കണോ എന്ന കാര്യത്തിൽ ഗതാഗത വകുപ്പിന്റെ ചർച്ചകൾ പുരോഗമിക്കുകയാണ്. പ്രതിമാസ വരുമാനത്തിൽ വരാവുന്ന ഈ വലിയ കുറവ് നികത്താൻ സർക്കാരിന്റെ ഭാഗത്തുനിന്നുള്ള സാമ്പത്തിക സഹായം ആവശ്യമായി വരും.
പന്ത്രണ്ട് ലക്ഷത്തോളം സ്ത്രീയാത്രക്കാർ പ്രതിദിനം കെഎസ്ആര്‍ടിസിയിൽ സഞ്ചരിക്കുന്നുവെന്നാണ് ഏകദേശ കണക്ക്. പദ്ധതി നടപ്പാക്കിയ കർണാടകയിൽ എസി, സ്ലീപ്പർ ബസുകളിൽ യാത്ര സൗജന്യമില്ല. തമിഴ്നാട്ടിൽ ഓർഡിനറി ബസുകളിൽ മാത്രമാണ് സൗജന്യ യാത്രാ ആനുകൂല്യം.

കേരളത്തിൽ ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ പ്രഖ്യാപിച്ചിരുന്നു. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരുടെ നിർണായക യോഗവും ഇന്ന് ചേരും.
