ഡൽഹി: നീറ്റ് പരീക്ഷ നടത്തിപ്പിൽ സമഗ്രമായ പരിഷ്കരണത്തിനൊരുങ്ങി കേന്ദ്ര സർക്കാർ. പരീക്ഷാർഥികൾക്ക് പ്രായപരിധി നിശ്ചയിക്കാൻ നീക്കം. പരീക്ഷ എഴുതാവുന്ന പരമാവധി അവസരങ്ങളുടെ എണ്ണത്തിനും പരിധി ഏർപ്പെടുത്തും. മുൻ ഐഎസ്ആർഒ ചെയർമാൻ കെ രാധാകൃഷ്ണൻ അധ്യക്ഷനായ ഉന്നതതല സമിതിയുടെ ശുപാർശകളെ അടിസ്ഥാനമാക്കിയാണ് മാറ്റങ്ങൾ.

സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി, നിലവിലെ പേപ്പർ-പെൻ രീതിയിൽ നിന്ന് പരീക്ഷ കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിലേക്ക് മാറ്റാനും തീരുമാനമുണ്ട്. ഇതിനായി വർഷത്തിൽ ഒന്നിലധികം തവണ പരീക്ഷകൾ നടത്താനും ആലോചനയുണ്ട്. നിലവിൽ നീറ്റ്-യുജി പരീക്ഷയ്ക്ക് പരമാവധി പ്രായപരിതിയോ എഴുതാവുന്ന തവണകളുടെ എണ്ണത്തിലോ യാതൊരു നിയന്ത്രണവുമില്ല. പരീക്ഷ എഴുതാനുള്ള ഏറ്റവും കുറഞ്ഞ പ്രായം 17 വയസായിരിക്കണം എന്നത് മാത്രമാണ് ഒരേയൊരു യോഗ്യതാ മാനദണ്ഡം.
