ടൊറന്റോ: കാനഡയിലെ ടൊറന്റോ നഗരമധ്യത്തിൽ പുലർച്ചെയുണ്ടായ സായുധ കവർച്ചയിൽ ഒരുകോടിയിലധികം ഡോളർ വിലമതിക്കുന്ന ആഭരണങ്ങൾ മോഷ്ടാക്കൾ തോക്കുചൂണ്ടി അപഹരിച്ചു. ഈ മാസം ആദ്യം നടന്ന സംഭവത്തിൽ പ്രതികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടുകൊണ്ട് ടൊറന്റോ പൊലീസ് ജനങ്ങളുടെ സഹായം തേടി. മെയ് 10-ന് പുലർച്ചെ ഏകദേശം 4:50-ഓടെ ടൊറന്റോയിലെ സ്പാഡിന അവന്യൂ, ബ്രെംനർ ബൊളിവാർഡ് മേഖലയിലാണ് സംഭവം നടന്നത്. റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ ഇരിക്കുകയായിരുന്ന യാത്രക്കാരെയാണ് മുഖംമൂടി ധരിച്ച നാലംഗ സംഘം ലക്ഷ്യമിട്ടത്. കാറിനടുത്തേക്ക് മാരകായുധങ്ങളുമായി എത്തിയ അക്രമികൾ, യാത്രക്കാർക്ക് നേരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും അവരുടെ പക്കലുണ്ടായിരുന്ന വിലപിടിപ്പുള്ള ആഭരണങ്ങൾ തട്ടിയെടുക്കുകയുമായിരുന്നു. ആക്രമണത്തിനിടയിൽ ഒരു യാത്രക്കാരന് നിസ്സാര പരുക്കേറ്റു. കവർച്ചയ്ക്ക് ശേഷം പ്രതികൾ മോഷ്ടിച്ച നമ്പർ പ്ലേറ്റ് ഘടിപ്പിച്ച നീല നിറത്തിലുള്ള നിസ്സാൻ റോഗ്’ കാറിൽ സംഭവസ്ഥലത്തുനിന്ന് അതിവേഗം രക്ഷപ്പെട്ടു.

കവർച്ച നടന്ന സമയത്ത് ആഭരണങ്ങൾക്ക് ഏകദേശം 5 ലക്ഷം ഡോളർ വിലവരുമെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ വിശദമായ മൂല്യനിർണ്ണയത്തിന് ശേഷം, കവർച്ച ചെയ്യപ്പെട്ട സ്വർണ്ണാഭരണങ്ങളുടെ യഥാർത്ഥ വിപണി മൂല്യം 10 ലക്ഷം ഡോളറിലും കൂടുതലാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയ അന്വേഷണസംഘം, സിസിടിവി ദൃശ്യങ്ങളിൽ നിന്നുള്ള പ്രതികളുടെയും അവർ സഞ്ചരിച്ച വാഹനത്തിന്റെയും ചിത്രങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. കൂടാതെ മോഷ്ടിക്കപ്പെട്ട ആഭരണങ്ങളുടെ ചിത്രങ്ങളും പോലീസ് പരസ്യപ്പെടുത്തി. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ ഉടനടി പോലീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
