ശ്രീനഗർ: ജമ്മു കശ്മീരിലെ വിനോദസഞ്ചാര കേന്ദ്രമായ ഗുൽമാർഗിൽ സാങ്കേതിക തകരാറിനെത്തുടർന്ന് കേബിൾ കാർ സർവീസിൽ കുടുങ്ങിയ 300 സഞ്ചാരികളെയും രക്ഷപ്പെടുത്തി. രാത്രി ഏഴരയോടെയാണ് രക്ഷാ ദൗത്യം പൂർത്തിയായത്.
മോശം കാലാവസ്ഥയെത്തുടർന്നാണ് കേബിൾ കാർ സംവിധാനത്തിൽ സാങ്കേതിക തകരാർ സംഭവിച്ചത്. ഇതോടെ വ്യോമസേനയുടേയും കരസേനയുടേയും പ്രത്യേക സംഘങ്ങൾ രക്ഷാപ്രവർത്തനത്തിന് ഇറങ്ങി. ജമ്മു കശ്മീർ പോലീസും സംസ്ഥാന- കേന്ദ്ര ദുരന്തനിവാരണ സേനകളും രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി. 65 കാബിനുകളാണ് സാങ്കേതിക തകരാർ മൂലം കുടുങ്ങിയത്.

മോശം കാലാവസ്ഥയായതിനാൽ രക്ഷാദൗത്യം വളരെ ശ്രമകരമായിരുന്നു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എല്ലാ വിനോദസഞ്ചാരികളേയും സുരക്ഷിതയിടങ്ങളിലേക്ക് മാറ്റിയതായും കരസേനയും ജമ്മു കശ്മീർ പോലീസും അറിയിച്ചു.
