ഹാലിഫാക്സ്: നഗരത്തിൽ രണ്ടു ദിവസമായി തുടർന്ന വ്യാപക തിരച്ചിലിനൊടുവിൽ വനപ്രദേശത്ത് നിന്ന് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഇന്ത്യൻ വംശജരായ ദമ്പതികളെ ഹാലിഫാക്സ് റീജിനൽ പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ മൃതദേഹം ഒളിപ്പിച്ചു വെക്കൽ, അന്വേഷണം തടസ്സപ്പെടുത്തൽ, മൃതദേഹത്തോട് അനാദരവ് കാട്ടൽ എന്നീ ഗുരുതരമായ കുറ്റങ്ങൾ ചുമത്തി സുഖ്പ്രീത് സിംഗ് (23), ഭാര്യ രമൺദീപ് കൗർ (26) എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇവരെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 9:40 ഓടെയാണ് നാടിനെ നടുക്കിയ സംഭവങ്ങളുടെ തുടക്കം. പ്രസവിച്ച ഉടൻ അതീവ ഗുരുതരാവസ്ഥയിലായ 23 കാരിയായ യുവതിയെ ഹാലിഫാക്സിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് പൊലീസിന് വിവരം ലഭിക്കുന്നത്. പ്രസവത്തെ തുടർന്നുള്ള പെട്ടെന്നുള്ള ആരോഗ്യപ്രശ്നങ്ങളാണ് യുവതിക്ക് ഉണ്ടായതെന്നും ഇതിൽ മറ്റ് അക്രമസാധ്യതകൾ ഇല്ലെന്നുമാണ് പ്രാഥമിക നിഗമനം. നിലവിൽ ആശുപത്രിയിൽ കഴിയുന്ന യുവതിയുടെ നില ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണ്.

യുവതി പ്രസവിച്ചെങ്കിലും കുഞ്ഞിനെ കാണാനില്ലെന്ന് വ്യക്തമായതോടെ പൊലീസും ഗ്രൗണ്ട് സെർച്ച് ആൻഡ് റെസ്ക്യൂ ടീമും ചേർന്ന് അന്വേഷണം ഊർജ്ജിതമാക്കി. ശനിയാഴ്ച ഹാലിഫാക്സിലെ വില്ലെറ്റ് സ്ട്രീറ്റിലുള്ള അപ്പാർട്ട്മെന്റിന് പുറത്തുള്ള മാലിന്യ നിക്ഷേപ കേന്ദ്രങ്ങളിൽ (Dumpsters) ഫോറൻസിക് സംഘം വിശദമായ പരിശോധന നടത്തിയിരുന്നു. പിന്നീട് ഞായറാഴ്ച ലഭിച്ച പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണം പ്രോസ്പെക്ട് റോഡിലേക്ക് മാറ്റുകയും, വൈകുന്നേരം 3:20 ഓടെ ഓൾഡ് കോച്ച് റോഡിന് സമീപമുള്ള വനപ്രദേശത്ത് നിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. കേസുമായി ബന്ധപ്പെട്ട് ആദ്യം നാല് പേരെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും യുവതിയുടെ ബന്ധുവായ സുഖ്പ്രീതിനെയും ഭാര്യയെയുമാണ് പ്രതിചേർത്തത്, മറ്റുള്ളവരെ വിട്ടയച്ചു. കുഞ്ഞിന്റെ മരണകാരണം വ്യക്തമാകാൻ നോവസ്കോഷ മെഡിക്കൽ എക്സാമിനറുടെ നേതൃത്വത്തിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്.
