ഓട്ടവ: വേനൽക്കാല അവധിക്കുള്ള അവസാന വട്ട പാർലമെന്റ് സമ്മേളനത്തിനായി ജനപ്രതിനിധികൾ ഓട്ടവയിലേക്ക്. പുതിയ ബജറ്റ് ബില്ലും പ്രതിപക്ഷ പാർട്ടിയായ കൺസർവേറ്റീവ് പാർട്ടിയുടെ പ്രത്യേക പ്രമേയവും ചർച്ച ചെയ്യാനിരിക്കെ, കാനഡയുടെ ഹൗസ് ഓഫ് കോമൺസ് ഇന്ന് വീണ്ടും സമ്മേളിക്കും. ഫസ്റ്റ് നേഷൻസിന്റെ ഭൂമി അവകാശവാദങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സർക്കാരിന് വീഴ്ചയുണ്ടായെന്നും, ഇതിൽ അടിയന്തര ചർച്ച വേണമെന്നുമാണ് കൺസർവേറ്റീവ് പാർട്ടി നേതാവ് പിയേർ പൊളിയേവിന്റെ പ്രധാന ആവശ്യം.
ബ്രിട്ടിഷ് കൊളംബിയയിലെ ‘കോവിചാൻ ട്രൈബ്സ്’ (Cowichan Tribes) ഭൂമി അവകാശക്കേസിലെ വിധി ചൂണ്ടിക്കാട്ടി, മറ്റെല്ലാ അവകാശവാദങ്ങളേക്കാളും സ്വകാര്യ ഭൂവുടമകളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്ന് പൊളിയേവ് വാദിക്കുന്നു. ഇതിനൊപ്പം, വാറണ്ടോടുകൂടി മെയിൽ ഉരുപ്പടികൾ പരിശോധിക്കാൻ പൊലീസിന് അധികാരം നൽകുന്ന നിർണായക നിർദ്ദേശങ്ങൾ അടങ്ങിയ ‘സ്പ്രിങ് ഇക്കണോമിക് അപ്ഡേറ്റ്’ ബിൽ നിയമമാക്കാനുള്ള ചർച്ചകളും ഹൗസ് ഓഫ് കോമൺസിൽ ഈ ദിവസങ്ങളിൽ സജീവമായി നടക്കും.

ആഭ്യന്തര വിഷയങ്ങൾക്ക് പുറമെ വരുംദിവസങ്ങളിൽ അന്താരാഷ്ട്ര രാഷ്ട്രീയ നീക്കങ്ങൾക്കും ഒട്ടാവ സാക്ഷ്യം വഹിക്കും. വിദേശകാര്യ മന്ത്രി അനിത ആനന്ദ് ഈ ആഴ്ച അവസാനം ചൈനീസ് വിദേശകാര്യ മന്ത്രിക്ക് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുകയാണ്; 2016-ന് ശേഷം ഇതാദ്യമായാണ് ഇരുരാജ്യങ്ങളും തമ്മിൽ ഇത്തരം ഒരു ഉന്നതതല സന്ദർശനം നടക്കുന്നത്. അതേസമയം കാനഡയിലേക്ക് അന്താരാഷ്ട്ര നിക്ഷേപം ആകർഷിക്കുന്നതിനുള്ള സുപ്രധാന ശ്രമങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി മാർക്ക് കാർണി ഈ ആഴ്ച പകുതിയോടെ ന്യൂയോർക്കിലേക്ക് തിരിക്കും.
