Tuesday, May 26, 2026

വേൾഡ് കപ്പ് ഒരുക്കത്തിന്‌ കനേഡിയൻ ടീം യു.എസിൽ; രഹസ്യം വെളിപ്പെടുത്തി പരിശീലകൻ

ഷാർലെറ്റ്: ചരിത്രത്തിലാദ്യമായി സ്വന്തം മണ്ണിൽ ലോകകപ്പ് മത്സരങ്ങൾ കളിക്കാൻ ഒരുങ്ങുന്ന കാനഡയുടെ പുരുഷ ഫുട്ബോൾ ടീം യു.എസിൽ പരിശീലന ക്യാമ്പ് നടക്കുന്നതിൻ്റെ തിരക്കിലാണിപ്പോൾ. കാനഡയിൽ നിന്നും മാറി യു.എസിൽ പരിശീലനം ന‌ടത്തുന്നതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ മുഖ്യ പരിശീലകൻ ജെസ്സി മാർഷ്. കാനഡയിൽ വെച്ചാണ് ടീമിന്റെ ആദ്യ മൂന്ന് ഗ്രൂപ്പ് ഘട്ട മത്സരങ്ങളെങ്കിലും, കടുത്ത ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയുമായി പൊരുത്തപ്പെടാനാണ് ടീമിനെ നോർത്ത് കരോലിനയിലെ ഷാർലറ്റിൽ എത്തിച്ചിരിക്കുന്നത്. ജൂൺ 11 മുതൽ ജൂലൈ 19 വരെ കാനഡ, യു.എസ്, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായാണ് ഇത്തവണത്തെ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ലോകകപ്പ് കിക്ക്-ഓഫിന് കൃത്യം 17 ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് ടീമിന്റെ ഈ തന്ത്രപരമായ നീക്കം. കാനഡയിലെ കളിക്കാർക്ക് കടുത്ത ചൂടിൽ കളിച്ച് വലിയ പരിചയമില്ലെന്ന് കോച്ച് ജെസ്സി മാർഷ് മാധ്യമങ്ങളോട് പറഞ്ഞു. ടീമംഗങ്ങൾക്ക്‌ ഉയർന്ന താപനിലയിൽ കളിച്ച് ശീലമില്ലെന്നും എന്നാൽ ഈ ലോകകപ്പിൽ ഉയർന്ന താപനിലയും കടുത്ത ഈർപ്പവുമുള്ള കാലാവസ്ഥയായിരിക്കും ഉണ്ടാവുക എന്നതിനാൽ പല പ്രമുഖ അന്താരാഷ്ട്ര ടീമുകളും ഈ കാലാവസ്ഥയെ എങ്ങനെ പ്രതിരോധിക്കണം എന്നറിയാതെ ബുദ്ധിമുട്ടാൻ സാധ്യതയുണ്ടെന്നുമാണ്‌ മുഖ്യ പരിശീലകൻ ജെസ്സി മാർഷിൻ്റെ വിലയിരുത്തൽ.

2024-ൽ യു.എസിൽ നടന്ന കോപ്പ അമേരിക്ക ടൂർണമെന്റിൽ കാനഡ സെമിഫൈനൽ വരെ എത്തി അദ്ഭുതം സൃഷ്ടിച്ചിരുന്നു. അന്ന് അറ്റ്ലാന്റയിൽ 38 ഡിഗ്രി സെൽഷ്യസ് ചൂടിൽ നടത്തിയ കഠിനമായ പരിശീലനമാണ് ടീമിന് തുണയായതെന്നും മാർഷ് ഓർമ്മിപ്പിച്ചു. മേജർ ലീഗ് സോക്കർ (MLS) ക്ലബ്ബായ ഷാർലെറ്റ് എഫ്.സിയുടെ അത്യാധുനിക പരിശീലന കേന്ദ്രമായ ‘ആട്രിയം ഹെൽത്ത് പെർഫോമൻസ് പാർക്കിലാണ്’ നിലവിൽ കനേഡിയൻ ടീം ക്യാമ്പ് ചെയ്യുന്നത്. ലോകകപ്പിനുള്ള അന്തിമ 26 അംഗ കനേഡിയൻ ടീമിനെ വെള്ളിയാഴ്ച ഇവിടെ വെച്ച് പ്രഖ്യാപിക്കും. ടൂർണമെന്റിൽ കാനഡയുടെ മൂന്ന് ഗ്രൂപ്പ് മത്സരങ്ങളും ഉച്ചകഴിഞ്ഞുള്ള സമയങ്ങളിലാണ് നിശ്ചയിച്ചിരിക്കുന്നത്: ജൂൺ 12 ന്‌ ടൊറന്റോയിലെ ഓപ്പൺ സ്റ്റേഡിയത്തിൽ ബോസ്നിയ-ഹെർസഗോവിനയ്‌ക്കെതിരെയും ജൂൺ 18 ന്‌ വാൻകൂവറിലെ ബിസി പ്ലേസ് സ്റ്റേഡിയത്തിൽ ഖത്തറിനെതിരെയും ജൂൺ 24 ന്‌ വൻകൂവറിൽ സ്വിറ്റ്‌സർലൻഡിനെതിരെയുമാണ്‌ മത്സരം. പരുക്കേറ്റ സൂപ്പർ താരം അൽഫോൻസോ ഡേവിസ് നിലവിൽ ഈ പരിശീലന ക്യാമ്പിൽ പങ്കെടുക്കുന്നില്ലെങ്കിലും ലോകകപ്പ് ടൂർണമെന്റിൽ അദ്ദേഹം കളിക്കുമെന്ന പ്രതീക്ഷയിലാണ് പരിശീലകനും കളിപ്രേമികളും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!